ഇനി ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് പറപറക്കും; മൂന്ന് പ്രധാന സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലകള്‍ പൂര്‍ത്തിയാവുന്നു

ദില്ലി: രാജ്യത്തെ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ ഗതിവേഗം ഉടനുയരും. മൂന്ന് പ്രധാന സമുദ്രാന്തര്‍ കേബിള്‍ പദ്ധതികള്‍ ഉദ്ഘാടനത്തോട് അടുക്കുന്നതായി ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നാലുമടങ്ങ് ഇന്‍റര്‍നെറ്റ് കപ്പാസിറ്റി ഉയരും എന്നാണ് പ്രതീക്ഷ. ഇന്‍റര്‍നെറ്റ് വേഗവും വര്‍ധിക്കും. ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് സമുദ്രാന്തര്‍ വാർത്താവിനിമയ കേബിള്‍ പദ്ധതികള്‍ വികസനപാതയിലാണ്. 2ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണിവ. ഇവ ഒക്ടോബറിനും 2025 മാര്‍ച്ചിനും മധ്യേ പ്രവര്‍ത്തനക്ഷമമാകും എന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള സമുദ്രാന്തര്‍ വാർത്താവിനിമയ കേബിളുകളുടെ കപ്പാസിറ്റി നാലുമടങ്ങ് കൂട്ടുന്നതാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് രാജ്യത്ത് പുരോഗമിക്കുന്ന 5ജി വിന്യാസത്തിനും സഹായകമാകും.സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖലയെയാണ് സബ്‌മറൈന്‍ കേബിള്‍ (സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല) എന്ന് വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലോകമെമ്പാടും ഉറപ്പുവരുന്നത് ഈ കേബിളുകളാണ്. ഇത്തരം ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖയിലൂടെ ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും കടല്‍മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. മുന്ന് പുതിയ വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഇന്‍റര്‍നെറ്റ് വേഗ വര്‍ധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 2ആഫ്രിക്ക കേബിള്‍ സിസ്റ്റം ലോകത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ വാർത്താവിനിമയ കേബിള്‍ ശൃംഖലകളിലൊന്നാണ്. 45,000 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ കേബിള്‍ നെറ്റ്‌വര്‍ക്കിന് 180 ടിബിപിഎസ് കപാസിറ്റിയുണ്ട്. 33 രാജ്യങ്ങളെ ഈ നെറ്റ്‌വര്‍ക്ക് ബന്ധിപ്പിക്കുന്നു. അതേസമയം 16,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ഏഷ്യ-എക്‌സ്‌പ്രസിനും, 9,775 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസിനും 200 ടിബിപിഎസ് ആണ് ഡാറ്റ കപ്പാസിറ്റി.