അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, ഇന്ന് അതിശക്തമായ മഴ

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിൽ അതി തീവ്രന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നുമാറാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. അടുത്ത 36 മണിക്കൂറിൽ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഈ ആഴ്ച്ച വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ആഗസ്റ്റ് 30) അതിശക്തമായ മഴക്കും അടുത്ത 7 ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാമ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു.