സർക്കാർ സ്കൂളിൽ തോക്കുമായി പ്ലസ് വൺ വിദ്യാർഥി, സഹപാഠിക്ക് നേരെ വെടിയുതിർത്തു: ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. 

സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു. 

തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം.