യാത്രക്കാരിയുടെ മുടിയിൽ പേനുകളെന്ന് പരാതി; വിമാനത്തിന് എമർജൻസി ലാന്റിങ്, യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

ന്യൂയോർക്ക്: ഒരു യാത്രക്കാരിയുടെ തലയിൽ പേനുകൾ കണ്ടെന്ന് പരാതി ഉയർന്നതോടെ വിമാനം യാത്ര വെട്ടിച്ചുരുക്കി അടിയന്തിരമായി നിലത്തിറക്കി. ലോസ് ഏഞ്ചലസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് ഒരു യാത്രക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്. വിമാനം വഴിതിരിച്ചുവിട്ട് മറ്റൊരിടത്ത് ലാന്റ് ചെയ്യുന്നതിനെ സംബന്ധിച്ച് യാത്രക്കാർക്ക് കാര്യമായ വിവരമൊന്നും വിമാന ജീവനക്കാർ നൽകിയില്ലെന്നും ഇത് ആവർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും യാത്രക്കാർ പറയുന്നു. വിമാനം ലാന്റ് ചെയ്ത ശേഷം മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും സംസാരിച്ചപ്പോഴാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നതിന്റെ കാരണം മനസിലായത്. യാത്രക്കാരിയുടെ അടുത്ത സീറ്റുകളിൽ ഇരിക്കുകയായിരുന്ന രണ്ട് സ്ത്രീകളാണ് ജീവനക്കാരോട് പരാതിപ്പെട്ടത്. തങ്ങളുടെ അടുത്തിരിക്കുന്ന യാത്രക്കാരിയുടെ മുടിയിൽ പേനുകളെ കണ്ടെന്നായിരുന്നു ഇവർ ജീവനക്കാരെ അറിയിച്ചത്. 

സംഭവം കാരണം 12 മണിക്കൂറിലധികം യാത്ര വൈകിയെന്നും യാത്രക്കാർ പറ‌ഞ്ഞു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം ലാന്റ് ചെയ്ത ശേഷം അമേരിക്കൻ എയർലൈൻസ് അധികൃതർ ഹോട്ടൽ വൗച്ചറുകൾ കൈമാറുകയായിരുന്നു. സംഭവം പിന്നീട് അധികൃതരും സ്ഥിരീകരിച്ചു. ആരോഗ്യ അടിയന്തിരാവസ്ഥ കാരണം വിമാനം വഴിതിരിച്ചുവിടേണ്ടി വന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഒരു ഉപഭോക്താവിന്റെ ആരോഗ്യപരമായ ആവശ്യങ്ങൾ കാരണം ലോസ്ഏഞ്ചലസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനം ഫീനിക്സിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരെ പിന്നീട് ലോസ്ഏഞ്ചലസിൽ എത്തിച്ചു.