വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയ സംഭവം,നിർണായക മൊഴി പോലീസിന് ലഭിച്ചു

തിരുവനന്തപുരം. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി. വിമാനത്താവളത്തിന് സമീപം ഓട്ടോയിൽ കയറിയ ആളെയാണ് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയത്.സംഭവത്തിൽ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലർച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയിൽ കയറിയത്. തമ്പാനൂർ ബസ് സ്റ്റാർഡിൽ കൊണ്ടു വിടണമെന്ന് ഡ്രൈവർ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെൽവേലിക്ക് പോകാനാണെന്നും ഇയാൾ പറഞ്ഞു. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിർത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി..മർദ്ദിച്ച് കാറിൽ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മർദിച്ചു.

വെള്ളയും, ചാരയും നിറത്തിലുള്ള കേരള രജിസ്ട്രേഷനിലുള്ള രണ്ടു വണ്ടികളിലായാണ് സംഘമെത്തിയതെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഓട്ടോ സ്റ്റാൻഡിന് സമീപം ഈ വാഹനങ്ങൾ നേരത്തെ പാർക്ക് ചെയ്തതയി ശ്രദ്ധയിൽ പെട്ടതായി ഓട്ടോ റിക്ഷാ തൊഴിലാളികൾ പറഞ്ഞു. തട്ടിക്കൊണ്ടു പോയത് ആരെയാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.പ്രതികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കി കാർ പോയ ദിശ കണ്ടെത്താനാണ് ശ്രമം. കാർ പ്രതികൾ വാടകക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.