വീട്ടിൽ സഹായം ചോദിച്ചെത്തി; ഒന്നരലക്ഷം രൂപ മോഷ്ടിച്ച് കടന്നു; യുവതി അറസ്റ്റില്‍

തിരുവനന്തപുരം: ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും സഹായം ചോദിച്ചെത്തി ഒന്നരലക്ഷം രൂപ മോഷ്ടിച്ച യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവാണ്‌ പന്തളം പൊലീസിന്റെ പിടിയിലായത്. 

ഒന്നരമാസം മുമ്പ് മാന്തുകയിലെ ഒരു വീട്ടിൽ നിന്നാണ് പണം മോഷ്ടിച്ച് കടന്നത്. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി, മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സഹായം തേടി. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർ ഡി ഏജൻറ്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷൻ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടിൽ വച്ച് ഇവർ വീട്ടിനുള്ളിൽ കയറിയ തക്കം നോക്കി യുവതി ബാഗ് കവർന്ന് രക്ഷപ്പെടുകയായിരുന്നു. 


പല സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന പ്രതിയെ, സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്.