കൊല്ലത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; രേഷ്മയ്ക്ക് പത്ത് വര്‍ഷം തടവ്

കൊല്ലത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയ്ക്ക് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും. ജുവൈനൈല്‍ ആക്ട് പ്രകാരം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണം. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.2021 ജനുവരി 5-ന് ജനിച്ച ഉടന്‍ കുഞ്ഞിനെ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാതെ പ്രതി രേഷ്മ വീടിന്റെ പിന്നിലെ റബ്ബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ ആശുപത്രിയിലും തിരുവനന്തപുരം SAT യിലും അവശയായ നവജാതശിശുവിനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് ഒരു തടസമാണെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞു.അതേസമയം കാമുകന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് ആര്യയെയും ഗ്രീഷ്മയെയും കണ്ടെത്തുമെന്നഘട്ടം വന്നപ്പോള്‍ ഇവര്‍ രണ്ട് പേരും ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.