ഷെയ്ഖ് ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെ കേന്ദ്രം; ബം​ഗ്ലാദേശ് സംഭവങ്ങളിൽ മൗനം തുടർന്ന് ഇന്ത്യ

ധാക്ക: ബംഗ്ളാദേശിലെ സംഭവങ്ങളിൽ മൗനം തുടർന്ന് ഇന്ത്യ. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം ഇതു വരെ നൽകിയിട്ടില്ല. ഷെയ്ഖ് ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്ക് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ളാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചർച്ച ചെയ്തു. അതേ സമയം, ബംഗ്ളാദേശിൽ ഇടക്കാല സർക്കാരിന് നൊബെൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാർത്ഥി നേതാക്കൾ ആവശ്യപ്പെട്ടു.

ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും കലാപം ശമിക്കാതെ ബംഗ്ലദേശ്. വ്യാപക കൊള്ളയും കൊലയും. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്. പാർലമെന്റ് പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ഉടൻ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ നേതാവ് ബീഗം ഖാലിദാസിയയെ ജയിലിൽ നിന്ന് മോചിപ്പിക്കും. ബ്രിട്ടനിൽ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.