ഗൂഗിള്‍ മാപ്പ് എത്തിച്ചത് നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക്; കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. കര്‍ണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍. നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഇവരുടെ വാഹനം കയറിയപ്പോള്‍ മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.15 അടി താഴച്ചയിലേക്കാണ് കാര്‍ മറിഞ്ഞുവീണത്. ബാവലി മഖാമിനും സമീപത്തുള്ള തോടിനു കുറുകെയുള്ള പാലത്തിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് പതിച്ചുവെന്നാണ് കരുതുന്നത്.


വിവരം ലഭിച്ചതിന് പിന്നാലെ മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹാത്തോടെയാണ് പരിക്കേറ്റവരെ രക്ഷിച്ച് വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ അസി. സ്റ്റേഷൻ ഓഫീസർമാരായ കെ. കുഞ്ഞിരാമൻ, ഐ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ ജി പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനു അഗസ്റ്റിൻ, കെ ജി ശശി, പി കെ രജീഷ്, ടി ഡി അനുറാം, കെ ജെ ജിതിൻ, ഹോംഗാർഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.