സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍ അതി തീവ്രന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്യുകയാണ്. തെക്കന്‍ രാജസ്ഥാന്‍- ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ശക്തികൂടിയ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാളിന് മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.