തലസ്ഥാനത്ത് തെരുവുനായ ആക്രമണം; നായ കടിച്ചത് 32 പേരെ, പേവിഷബാധയെന്ന് സംശയം, ഡോഗ് സ്ക്വാഡ് തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. പോത്തീസിൻ്റെ അടുത്തു നിന്നാണ് നിരവധി പേരെ നായ കടിച്ചത്. ഈ നായ തന്നെയാണ് പലയിടത്തും ആക്രമണം നടത്തിയതെന്നാണ് വിവരം. നായയ്ക്കായി തിരുവനന്തപുരം നഗരത്തിൽ ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ ആരംഭിച്ചു. രണ്ട് ഡോഗ് സ്ക്യാഡുകളാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം, തെരുവുനായക്ക് പേവിഷബാധ ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. ചികിത്സ തേടിയ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.