വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; നവംബർ 11 വരെ സർവീസ് നടത്തും

ന്യൂഡൽഹി: വിസ്താര എയര്‍ലൈന്‍ എയര്‍ ഇന്ത്യയുമായി ലയിക്കുന്നു. നവംബര്‍ 11 മുതല്‍ വിസ്താര സര്‍വീസ് അവസാനിപ്പിക്കും. നവംബര്‍ 12 മുതലാണ് വിസ്താര കമ്പനിയും സര്‍വീസ് റൂട്ടുകളും എയര്‍ ഇന്ത്യയുടെ ഭാഗമാവുക.

സെപ്റ്റംബര്‍ മൂന്ന് മുതല്‍ വിസ്താരയില്‍ ടിക്കറ്റ് ബുക്കിങ് നടത്തിയവര്‍ക്ക് നവംബര്‍11 വരെയുള്ള യാത്രകള്‍ക്ക് മാത്രമേ എടുക്കാന്‍ കഴിയൂ. നവംബര്‍ 12ന് ശേഷം വിസ്താരയില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയായിരിക്കും ടിക്കറ്റ് നല്‍കുക.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. 2059 കോടിരൂപയാണ് കമ്പനി അധികമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. 49 ശതമാനം വിസ്താരയില്‍ ഓഹരിയുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുണ്ടാകും. വിസ്താര വിമാനങ്ങളുടെ യുകെ എന്ന കോഡ് ലയനത്തിന് ശേഷം എയര്‍ ഇന്ത്യയുടെ എഐ ആയി മാറും.