*മദര്‍ഷിപ്പിനെ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിച്ചതും മലയാളി…..അതും തിരുവനന്തപുരം സ്വദേശി*…

തിരുവനന്തപുരം: ആ മദര്‍ഷിപ്പിനെ ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിച്ചതും മലയാളി. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോയില്‍ എല്ലാം നിയന്ത്രിച്ചത് മലയാളിയാണ്. ഈ കപ്പലിലെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജര്‍ മലയാളിയാണ്, തിരുവനന്തപുരം സ്വദേശി ക്യാപ്റ്റന്‍ ജി.എന്‍.ഹരി. വിഴിഞ്ഞം തുറമുഖം സൂപ്പറാണെന്നാണ് ഹരി പറയുന്നത്. ഹരിയുടെ വാക്കുകള്‍ വിഴിഞ്ഞത്തിന് അതിവേഗ വളര്‍ച്ച നല്‍കും.

കപ്പലിനെ ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ തുറമുഖത്തിലേക്ക് എത്തിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്. ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന അറിയിപ്പ് കിട്ടിയത്. ഒരു കപ്പലും ഇതുവരെ കയറാത്ത തുറമുഖത്തേക്കാണ് പോകുന്നത്. വേഗത്തില്‍ തീരുമാനമെടുക്കേണ്ടിവന്നു. തുറമുഖത്തെയും കപ്പല്‍ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങളെല്ലാം വേഗത്തില്‍ ശേഖരിച്ചു. പിന്നെ അതിവേഗം വിഴിഞ്ഞത്തേക്ക്. ഇന്ത്യയിലെ ഒരു തുറമുഖത്ത് ആദ്യമായി മദര്‍ഷിപ്പ് കൂറ്റന്‍ കണ്ടൈനറുകളുമായി തീരമണഞ്ഞു. എല്ലാത്തിനും നേതൃത്വം നല്‍കി മലയാളികളും.

കൃത്യമായ തീരുമാനം എടുക്കേണ്ടി വന്നു. തീരുമാനങ്ങളെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായി. മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം അനുകൂലമായി-ജി.എന്‍.ഹരി പറയുന്നു. തിരുവനന്തപുരത്ത് തിരുമലയ്ക്ക് അടുത്തുള്ള തൃക്കണ്ണാപുരം സ്വദേശിയാണ് ഹരി. 6700ല്‍ അധികം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 1200 കണ്ടെയ്‌നര്‍ വിഴിഞ്ഞത്ത് ഇറക്കിയശേഷം വെള്ളിയാഴ്ച കപ്പല്‍ തിരികെ പോകും. സിംഗപ്പുര്‍ കമ്പനിയാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

നിലവില്‍ സാന്‍ ഫെര്‍ണാണ്ടോ ഉള്‍പ്പടെ 22 കപ്പലുകളുടെ ചുമതലയാണ് ക്യാപ്റ്റന്‍ ഹരിക്കുള്ളത്. ക്യാപ്റ്റന്‍ ഹരിയുടെ വിരല്‍ തുമ്പിലുണ്ട് ഈ കപ്പലുകളെ കുറിച്ചുള്ള വിവരങ്ങളെല്ലാം. ഉക്രെയ്ന്‍ക്കാരനായ ക്യാപ്റ്റന് കീഴിലെ 22 അംഗ ക്രൂവില്‍ ഒരു പാലക്കാടുകാരനുമുണ്ട്. ബംഗാള്‍ സ്വദേശിനിയായ 33 കാരിയാണ് സാന്‍ ഫെര്‍ണാണ്ടോയുടെ സെക്കന്റ് ഓഫീസര്‍.