*ടിവി കാണാൻ ചെലവേറും; കേബിൾ ടിവി, ഡിടിഎച്ച്‌ നിരക്ക്‌ പരിധി ഒഴിവാക്കി*

കേബിൾ ടിവി സേവനങ്ങളുടെ നിരക്ക്‌ തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി പിൻവലിച്ച്‌ കേന്ദ്രസർക്കാർ. നാല്‌ വർഷം മുമ്പ്‌ ഏർപ്പെടുത്തിയ കേബിൾ ടിവി, ഡിടിഎച്ച്‌ നിരക്ക്‌ പരിധി നിയന്ത്രണം (നെറ്റ്‌വർക്ക്‌ കപ്പാസിറ്റി സീലിങ്‌) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) ഒഴിവാക്കി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്‌ വിജ്ഞാപനം പുറത്തിറക്കിയത്‌. ഇനിമുതൽ, വിപണിയിലെ സാഹചര്യമനുസരിച്ച്‌ കമ്പനികൾക്ക്‌ നിരക്ക്‌ തീരുമാനിക്കാം. ഇതോടെ ടിവി ചാനലുകൾ കാണാൻ ഉപഭോക്താക്കൾക്ക്‌ ചെലവേറും.

നിലവിൽ നികുതി കൂടാതെ 130 രൂപയ്‌ക്ക്‌ 200 ചാനലുകൾ നൽകണമെന്ന വ്യവസ്ഥയാണ്‌ എടുത്തുകളഞ്ഞത്‌. നികുതി ഉൾപ്പെടെ 153 രൂപയ്‌ക്കായിരുന്നു ജനങ്ങൾക്ക്‌ 200 ചാനലുകൾ ലഭിച്ചിരുന്നത്‌. 200 ചാനലുകളിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ 160 രൂപ നൽകിയാൽ മതിയായിരുന്നു. എല്ലാ സൗജന്യ ചാനലുകൾക്കും ഉപഭോക്താക്കൾ പ്രതിമാസം അടയ്‌ക്കേണ്ട പരമാവധി തുക 160 രൂപയായി നിജപ്പെടുത്തിയിരുന്നു. പുതിയ ദേഭഗതി 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്നതോടെ കമ്പനികൾക്കും സേവന ദാതാക്കൾക്കും ഇഷ്‌ടമുള്ള നിരക്ക്‌ ജനങ്ങളിൽ നിന്ന്‌ ഈടാക്കാനാകും. നിരക്കുകൾ എത്ര ഉയർന്നതാണെങ്കിലും കമ്പനികൾ അത്‌ പ്രസിദ്ധീകരിച്ചാൽ മാത്രം മതിയെന്ന്‌ വിജ്ഞാപനം പറയുന്നു. പുതിയ താരിഫ്‌ നിരക്കുകൾ ഉപഭോക്താക്കൾക്ക്‌ ഗുണകരമാകുമെന്നാണ്‌ ട്രായ്‌യുടെ അവകാശവാദം.