എന്താണ് നാരായണി സേന? ഒളിവില്‍ പോയ ആള്‍ദൈവത്തിനെ കുറിച്ച് ഇനിയും അറിയാനുണ്ട്!

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ 121 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ച് വീണത്. അതിലേറെയും സ്ത്രീകളാണ് ഒപ്പം ഒന്നുമറിയാത്ത കുരുന്നുകളും. ആള്‍ദൈവം ഭോലെ ബാബയുടെ പ്രാര്‍ത്ഥാന ചടങ്ങില്‍ പങ്കെടുത്ത് അയാളുടെ കാല്‍പാദം പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ കൂട്ടത്തോടെ ഓടിയടുത്ത ഒരു കൂട്ടം മനുഷ്യര്‍. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചു. മരിച്ചവരെ ലോറികളില്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലെത്തിച്ച് അവിടെ ഉപേക്ഷിക്കുന്നു എന്ന ആരോപണങ്ങളാണ് പുറത്തുവരുന്നത്.ഉത്തര്‍പ്രദേശില്‍ ലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭോലെ ബാബയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ഒളിവില്‍ പോയ ഇയാളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ഭോലെ ബാബ ഉത്തര്‍പ്രദേശ് പൊലീസിലെ ഇന്റലിജന്‍സ് യൂണിറ്റില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. പതിനെട്ട് വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ഇയാള്‍ ആത്മീയതിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍ നടത്തി. അതിനൊക്കെ മുമ്പ് സൂരജ് പാല്‍ എന്ന പേര് ഉപേക്ഷിച്ചു.

ഒരു കര്‍ഷകന്റെ മകനായി യുപിയിലെ കാസ്ഗഞ്ച് ജില്ലിയിലെ ഗ്രാമത്തില്‍ ജനിച്ച ഇയാള്‍ക്ക് സ്വയം നാരായണ്‍ സാകര്‍ ഹരി എന്ന് വിളിക്കുന്നതാണ് പ്രിയം. പ്രഭാഷണം ആരംഭിച്ചതോടെ ഇയാള്‍ നിരവധി അനുയായികളും ഉണ്ടായി. സിംഹാസനം പോലെയുള്ള ഇരിപ്പിടത്തിലിരുന്നാണ് പ്രസംഗം.സാകര്‍ വിശ്വ ഹരി ബാബ എന്ന പേരില്‍ പ്രശസ്തി ആര്‍ജ്ജിച്ച ഇയാള്‍ പൊതുപരിപാടികളില്‍ അടക്കം വെള്ള വസ്ത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെടാറ്. പ്രഭാഷണങ്ങളില്‍ ഭാര്യയും ഒപ്പമുണ്ടാകും. മറ്റ് ഗുരുക്കന്മാര്‍ ഒന്നുമില്ലാത്ത ഭോലെ ബാബയ്ക്ക് നേരിട്ട് ദൈവത്തിന്റെ അനുഗ്രഹത്തില്‍ നിന്നും പ്രഭാഷണം നടത്തുന്നതാണെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ക്ക് ഫേസ്ബുക്കില്‍ ലക്ഷകണക്കിന് ഫോളേവേഴ്‌സ് ഉണ്ടെന്നാണ് വിവരം. നിരവധി എംഎല്‍എമാരും എംപിമാരും ചൊവ്വാഴ്ചകളില്‍ നടക്കുന്ന ഇയാളുടെ സത്സംഗത്തില്‍ പങ്കെടുക്കാറുണ്ട്. ഇത്രയും പ്രശസ്തി ഉണ്ടെങ്കിലും ഇയാളുടെ പരിപാടികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. മാത്രമല്ല കൂടുതല്‍ വ്യക്തപരമായ വിവരങ്ങള്‍ ലഭ്യവുമല്ല.പിങ്ക് ഷര്‍ട്ടും പാന്റും വെള്ള തൊപ്പിയും അണിഞ്ഞ ഇയാളുടെ ആളുകളാണ് പരിപാടിയുടെ സജ്ജീകരണങ്ങളും ആളുകളെ നിയന്ത്രിക്കുന്നതും. ആള്‍ദൈവത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനായി സദാ സന്നദ്ധരായ ഭക്തരുടെ സുരക്ഷാ സംഘത്തെ നാരായണി സേനയെന്നാണ് വിളിക്കാറ്. ഇയാള്‍ക്ക് മക്കളില്ല.