ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ പണമിടപാടുമാത്രം

മലപ്പുറം: വനം വകുപ്പിന് കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും ഇനി ഇടപാടുകൾ ഓൺലൈനായി മാത്രം. ഇത് സംബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും ഉത്തരവയച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ജെ. ജസ്റ്റിൻ മോഹൻ അറിയിച്ചു.

ജൂലായ് ഒന്നുമുതൽ ഇതു പ്രാവർത്തികമാക്കി. ഗൂഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ. മാർഗങ്ങളിലൂടെയാണ് പണം സ്വീകരിക്കുക. ഇതിനായി ക്യു.ആർ കോഡുകളും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈനായും പണമടയ്ക്കാം. കാർഡുകൾ വഴി പണം സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയിൽ മെഷീനും സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 71 ഇക്കോടൂറിസം കേന്ദ്രങ്ങളാണുള്ളത്. മുൻപ്, പലകേന്ദ്രങ്ങളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാകാതിരുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത്തരം ഇടങ്ങളിൽ ബി.എസ്.എൻ.എൽ. മുഖേന ഇന്റർനെറ്റ് സംവിധാനമൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാകേന്ദ്രങ്ങളിലും പുതിയ സംവിധാനം കാര്യക്ഷമമാകും.

സഞ്ചാരികളുടെയും ജീവനക്കാരുടെയും സൗകര്യം കണക്കിലെടുത്തും ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ഇടപാടുകൾ സുതാര്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. സന്ദർശകരടയ്ക്കുന്ന തുക നേരിട്ട് സംസ്ഥാന വനവികസന ഏജൻസിയുടെ അക്കൗണ്ടിലേക്കാണെത്തുക.സംസ്ഥാനതലത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ജില്ലകളിൽ ഡി.എഫ്.ഒ.മാരും പ്രവർത്തനം ഏകോപിപ്പിക്കും. സഞ്ചാരികൾക്ക് മുൻകൂർ ബുക്കിങ്ങിനായി https://keralaforestecotourism.com എന്ന വെബ്‌സൈറ്റുമുണ്ട്. മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം. ഇക്കോഷോപ്പുകളിൽനിന്നുള്ള വനവിഭവങ്ങളും കരകൗശലവസ്തുക്കളും മറ്റും വാങ്ങുമ്പോഴും പണം നൽകേണ്ടത് പുതിയ സംവിധാനത്തിലൂടെയാണ്.