വിപണിയിൽ കുതിപ്പ് തുടർന്ന് സ്വർണം; നിരാശയിൽ വിവാഹ മാർക്കറ്റ്

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വിപണി നിശ്ചലമായിരുന്നെങ്കിലും വില ഉയർന്നുതന്നെ നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 53,680-ൽ നിന്ന് 53,840 രൂപയായി ഉയർന്നു. 

ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറിലായതിനാല്‍ തന്നെ നേരിയ മാറ്റങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ വളരെ പ്രധാനമാണ്. ഡോളറിനെതിരേ രൂപ വന്‍ തിരിച്ചടി നേരിടുന്ന സമയമാണിത്. ആഗോള വിപണിയില്‍ എണ്ണവില കുതിപ്പു തുടങ്ങിയതോടെ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി. 

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.