റഡാർ സിഗ്നല്‍ ലോറിയുടേതല്ല, പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍ഐടി സംഘം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് 120 മണിക്കൂർ പിന്നിടുമ്പോൾ റഡാർ സിഗ്നല്‍ ലോറിയുടേതല്ല എന്ന വിവരമാണ് പുറത്ത് വരുന്നത്. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. 

വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.അതേസമയം ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. അതേ സമയം കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. നാമക്കൽ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയിൽ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി.ഹുഗ്ലിയിൽ നിന്നും മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതാണ് ശരവണൻ. അപകട ദിവസം രാവിലെ 7 മണിക്ക് ശരവണൻ വീട്ടിലേക്ക് വിളിച്ചിരുന്നു. ശരവണനെ ഇനിയും കണ്ടെത്താനായില്ലെന്ന് ശരവണന്റെ സുഹൃത്ത് ഗണപതി പറഞ്ഞു. 

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തി. അപകടം നടന്ന് അഞ്ചാം ദിവസമാണ് കുമാരസ്വാമി ഷിരൂരില്‍ എത്തിയത്.

എന്നാൽ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തെരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.