കണ്ണൂരില്‍ 'നിധി'? കണ്ടത് തൊഴിലുറപ്പ് തൊഴിലാളികള്‍

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ 'നിധി'യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കൾ കണ്ടത്.

ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.