തിരുവനന്തപുരത്തെ രണ്ടു പേർക്ക് കൂടി കോളറ ബാധ

തിരുവനന്തപുരം: തിരുവനന്തപുരം സ്വകാര്യ സ്ഥാപനത്തിലെ രണ്ടുപേർക്ക് കുടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.ഇതോടെ സംസ്ഥാനത്ത് ഈ മാസം കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള സ്വകാര്യകെയർ ഹോമിലെ 11 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ കെയർഹോമിലെ 14 കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പാറശ്ശാല, നേമം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാംപിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി