കനത്ത മഴയിലും ആവേശക്കുട ചൂടി ആരാധകര്‍, മറൈന്‍ ഡ്രൈവ് മനുഷ്യസാഗരം; ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച് തുടങ്ങി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഹൃദയഭമിയായ മുംബൈയിലേക്ക് ലോകകപ്പ് കിരീടവുമായി വന്നിറങ്ങിയ രോഹിത് ശര്‍മയെയും സംഘത്തെയും ആവേശത്തോടെ വരവേറ്റ് ആരാധകര്‍. മൂന്ന് മണിയോടെ ഡല്‍ഹിയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ താരങ്ങളെ കാണാന്‍ സ്റ്റേഡിയത്തിന് പുറത്ത് തന്നെ ആയിരക്കണക്കിന് ആരാധകര്‍ തടിച്ചു കൂടിയിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ മുംബൈ മറൈന് ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ തുടങ്ങിയ വിക്ടറി പരേഡ് കാണാന്‍ മനുഷ്യസാഗരമാണ് ഒഴുകിയെത്തിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആവേശക്കുടചൂടി ആരാധകര്‍ ഇന്ത്യൻ പതാക വീശി മറൈന്‍ ഡ്രൈവില്‍ നിറഞ്ഞു.രാവിലെ ആറരയോടെ ഡല്‍ഹി വിമാന്നത്തവളത്തിലെത്തിയ ഇന്ത്യൻ ടീം ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചശേഷം പ്രധാനമന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രഭാതഭക്ഷണം കഴിച്ചശേഷം നേരെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ഇന്ത്യൻ ടീം ചാർട്ടേർഡ് വിമാനത്തിലാണ് മുംബൈയിലെത്തിയത്.കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യൻ ടീം തിരിച്ചുവന്നത്.