*ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ*

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരി അനുഷ്കയിൽ തുന്നിച്ചേർത്തത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡാലിയയ്ക്ക് ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കാർഡിയോ മയോപ്പതി ബാധിതയായ അനുഷ്കയിൽ ഡാലിയയുടെ ഹൃദയം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. ഡോക്ടർ സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളജിന് ശേഷം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണിത്. ഡാലിയയുടെ ഹൃദയം ഉള്‍പ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.