മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; 17 പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്തുവന്ന 17 ഫലങ്ങള്‍ കൂടി നെഗറ്റീവായി. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരും. നിലവില്‍ 460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് ഇതില്‍ 260 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. അതിനിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനക്കി. ഇത് തെറ്റായ സമീപനമാണെന്നും തമിഴ്‌നാടുമായി ആശയവിനിനയം നടത്തിയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.പൂനൈയില്‍ നിന്നുള്ള മൊബൈല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത ദിവസം ലാബിന്റെ പ്രവര്‍ത്തനം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.കേന്ദ്രസംഘം ഇന്ന് വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങി.ഭോപാലില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് സംഘം അടുത്ത ദിവസം ജില്ലയില്‍ എത്തും. നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു.