കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; ‘ഞാന്‍ ജീവനൊടുക്കുകയാണ്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായിക്കോളൂ’, സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് അറിയിച്ച് പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു

ഇടുക്കി: കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആലപ്പുഴ സ്വദേശി എ.ജി. രതീഷാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടു. 

''താന്‍ ജീവനൊടുക്കാൻ പോവുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായി കൊള്ളാനും ഫോണില്‍ അറിയിച്ചിട്ടാണ് രതീഷ് ആത്മഹത്യ ചെയ്യതത്. പറഞ്ഞ ഉടനെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

കുമളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമളി പൊലീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ശില്‍പ.