ദീപുവിനെ വധിച്ചത് പണം തട്ടാനെന്ന് സംശയിച്ച് പൊലീസ്; ഇൻഷുറൻസ് പണം തട്ടാൻ ദീപു തന്നെ ആസൂത്രണം ചെയ്തതെന്ന് പ്രതി

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിൻറെ കൊലക്കേസിലെ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാജിയെയും കസ്റ്റഡിയിലുള്ള ഇയാളുടെ ഭാര്യയെയും ഇന്നലെയും മലയത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് മടങ്ങിപ്പോയി. ഇന്ന് വീണ്ടും തെളിവെടുപ്പിനായി പ്രതിയെ മലയിൻകീഴിൽ എത്തിക്കാൻ സാധ്യതയുണ്ട്.അതേസമയം കൊലപാതകത്തെക്കുറിച്ച് പ്രതി പറയുന്ന മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറയുന്നു. കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ പോലീസ് ഇത് തള്ളിക്കളയുന്നു. മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം. ഇതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. മറ്റാരെങ്കിലും സഹായത്തിനു ഉണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.