തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. പിടിച്ചു പറിക്കിടെ യുവതിക്ക് പരിക്കേറ്റു. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം.ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്റ്റാച്യുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. 3 പവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി ക്കൈക്കലാക്കി.തുടർന്ന് സ്കൂട്ടർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും യുവതി കടന്നു പിടിച്ചു. ഇതിനിടയിൽ യുവതിയും മോഷ്ടാവും നിലത്ത് വീണു. റോഡിൽ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു. പിന്നിട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതി അനിൽകുമാറിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സ്കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതി അനിൽകുമാറിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.