ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി,ഡിജിപി

തിരുവനന്തപുരം. ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന
നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ റിവ്യൂ മീറ്റിങ്ങിൽ ആയിരുന്നു പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. വീഴ്ച്ച വരുത്തുന്നവരെ സർവീസിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നും
പോലീസ് മേധാവി യോഗത്തിൽ പറഞ്ഞു.എസ്.പി റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ്
യോഗത്തിൽ പങ്കെടുത്തത്.

ഗുണ്ടാ അതിക്രമങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും സജീവമായി തുടരുന്ന സാഹചര്യത്തിലായിരുന്നു പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ റിവ്യൂ യോഗം ചേർന്നത്.ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയപ്പോൾ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പിടികൂടിയതടക്കം പരാമർശിച്ചായിരുന്നു
ഡിജിപി ഷെയ്ക്ക് ദർവേഷ് സഹേബിന്റെ വിമർശനം.ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ്
ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി.പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കണമെന്നും ഷെയ്ക്ക് ദർവേഷ് സഹേബ് അറിയിച്ചു.സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം.കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം.സൈബര്‍ കുറ്റകൃത്യങ്ങള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു.