പാണ്ഡ്യ-കുൽദീപ്- ബുംറ ഷോ; കടുവകളെ വീഴ്ത്തി ഇന്ത്യ സെമിയിൽ

ആന്റിഗ്വ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിൽ നിന്നും ഇന്ത്യക്ക് സെമി ബെർത്ത്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ 50 റൺസിന് വിജയിച്ചു. ഹർദിക് പാണ്ഡ്യയുടെ അർധ ശതകത്തിന്റെയും കുൽദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെയും ബലത്തിലാണ് സൂപ്പർ ഏട്ടിലെ തുടർച്ചയായ രണ്ടാം മത്സരവും ഇന്ത്യ വിജയിച്ച് കയറിയത്. നാല് ഓവറിൽ വെറും 13 റൺസ് വിട്ട് കൊടുത്ത് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.

ഹർദിക് പാണ്ഡ്യക്ക് പുറമെ ബാറ്റിങ് നിരയിൽ ശിവം ദുബെ(34), റിഷഭ് പന്ത് (36), വിരാട് കോഹ്‌ലി (37), രോഹിത് ശർമ്മ (23) തുടങ്ങിയവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. ബംഗ്ലാദേശ് നിരയിൽ നായകൻ നജ്മുൽ ഹൊസൈൻ 40 റൺസ് നേടി. ക്യാപ്റ്റന് പുറമെ ഓപ്പണർ തൻസിദ് ഹസൻ (29), വാലറ്റത്ത് റിഷാദ് ഹൊസൈൻ( 24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ടോസ് നഷ്ട്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലയിരുന്ന ഇന്ത്യയ്ക്ക് പക്ഷെ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പന്തും ദുബെയും ചേർന്ന് കര കയറ്റി. ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസ്സനും റിഷാദ് ഹൊസ്സൈനും രണ്ട് വിക്കറ്റ് വീതം നേടി.ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലായിലൊരുന്നു മത്സരം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശ് തോൽവിയോടെ സെമി കാണാതെ പുറത്തായി. നേരത്തെ സൂപ്പർ എട്ടിന്റെ ആദ്യ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ47 റൺസിന് വിജയിച്ച ഇന്ത്യ സെമിയിലേക്ക് മാർച്ച് ചെയ്തു.