മദ്യപിക്കാൻ വിസമ്മതിച്ചു; വർക്കലയിൽ അച്ഛനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി മകൻ

തിരുവനന്തപുരം: മദ്യപിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അച്ഛനെ മകൻ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. വർക്കല മേലെവെട്ടൂർ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തിൽ പ്രസാദിനെ (63) ആണ് മകൻ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തിലുള്ള മുറിവാണ് ഉള്ളത്. 20-ഓളം തുന്നലുകളുണ്ട്. വർക്കല പോലീസ് ആശുപത്രിയിൽ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉടൻ മാറ്റും.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പ്രസാദിന്റെ വീട്ടിൽ മദ്യപിച്ചെത്തിയ പ്രിജിത്ത് പിതാവിനോട് മദ്യപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച പ്രസാദിനെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു. ബന്ധുക്കളാണ് പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

മുമ്പും പ്രിജിത്ത് പ്രസാദിനെ ഉപദ്രവിച്ചിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു. മാസങ്ങൾക്ക് മുൻപ് പ്രസാദിന്റെ വസ്ത്രങ്ങൾ പ്രിജിത്ത് തീയിട്ട് നശിപ്പിച്ചിരുന്നു.


ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു പ്രസാദ് മുമ്പ് താമസിച്ചിരുന്നത്. മകന്റെ ഉപദ്രവം കാരണം പിന്നീട് കുടുബവീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. അച്ഛനും മകനും ഇടയ്ക്ക് ഒരുമിച്ച് മദ്യപിച്ചിരുന്നെന്നും പ്രസാദിന്റെ ഭാര്യ സത്യഭാമ പോലീസിനോട് പറഞ്ഞു.