കുവൈറ്റ് ദുരന്തം: നെടുമ്പാശേരിയിലെത്തിക്കുന്നത് 31 പേരുടെ മൃതദേഹങ്ങൾ

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നത്. 23 മലയാളികളുടെ മൃതദേഹങ്ങൾക്ക് പുറമേ 7 തമിഴ്നാട് സ്വദേശികളുടെയും 1 കർണാടക സ്വദേശിയുടെയും മൃതങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്.വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. 6.45 ഓടുകൂടിയാണ് വ്യോമസേന വിമാനം പുറപ്പെട്ടിരിക്കുന്നത്. ഏകദേശം 9 മണിയോടുകൂടി വിമാനം കൊച്ചിയിലെത്തുമെന്നാണ് വിവരം. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഒരു ആംബലൻസിന് ഒരു പൈലറ്റ് വാഹനം എന്ന കണക്കിൽ പൊലീസ് വാഹനം അകമ്പടി ഉണ്ടാകും.മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നെടുമ്പാശേരിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ട്. 9 മലയാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നു നോർക്ക അറിയിച്ചു.