നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥി; മൊഴി നൽകിയത് ബീഹാർ സ്വദേശിയായ 22കാരൻ, ഹർജികൾ കോടതിയിൽ

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി. ബീഹാർ സ്വദേശിയായ 22 വയസുകാരനാണ് മൊഴി നൽകിയത്. സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. തൻ്റെ ബന്ധു വഴി മെയ് നാലിന് ചോദ്യപേപ്പർ കിട്ടിയെന്നും വിദ്യാർത്ഥി മൊഴി നല്‍കി.
അതേസമയം, വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്ഐ അടക്കം നൽകിയ പത്ത് ഹർജികളാണ് കോടതി പരിഗണിക്കുക. നെറ്റ് പരീക്ഷ സാഹചര്യവും കോടതിയെ ധരിപ്പിക്കും. അതിനിടെ, യുജിസി നെറ്റ് പരീക്ഷ വിവാദം കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തി. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്ഥിരം സംവിധാനം നീറ്റ് പരീക്ഷയിൽ സിബിഐ അന്വേഷണം വേണമെന്നും എബിവിപി ആവശ്യപ്പെടുന്നു