*ടി 20യിൽ നിന്നും വിരമിച്ച് രോഹിത് ശർമ്മയും*

ബാര്‍ബഡോസ്: ടി 20 കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച സമയമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിടപറയുന്നത്. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

 ''എന്റെ അവസാന ടി 20 മത്സരമായിരുന്നിത്. ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിനും മികച്ച മറ്റൊരു സമയമില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്. ടി 20 ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ടാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുന്നത്. എനിക്ക് വേണ്ടത് ലഭിച്ചു. ഈ ലോകകപ്പ് എനിക്ക് നേടണമായിരുന്നു. കൂടുതല്‍ പറയാനാവുന്നില്ല. ഈ ലോകകപ്പ് ഞാന്‍ അതിയായി മോഹിച്ചിരുന്നു. കിരീടം നേടാനായതില്‍ ഏറെ സന്തോഷം.'' വിരമിക്കൽ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.