ടി20 ക്രിക്കറ്റിന് പുതുയുഗം; അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിൽ

കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഇതാദ്യമായി അഫ്ഗാനിസ്ഥാൻ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടന്നിരിക്കുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിൽ ഓൾ ഔട്ടായി. ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരം എട്ട് റൺസിനാണ് അഫ്ഗാന്റെ വിജയം.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ആദ്യ വിക്കറ്റിൽ 59 റൺസ് പിറന്നു. എങ്കിലും ഇബ്രാഹിം സദ്രാന‍് 18 റൺസെടുക്കാൻ 29 പന്തുകൾ വേണ്ടിവന്നു. റഹ്മനുള്ള ഗുർബാസ് 55 പന്തിൽ 43 റൺസെടുത്തു പുറത്തായി. അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റൻ റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 പന്തിൽ 19 റൺസുമായി റാഷിദ് പുറത്താകാതെ നിന്നു. മൂന്ന് സിക്സുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.12.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തിയാൽ ബംഗ്ലാദേശിന് സെമി സാധ്യതകളുണ്ടായിരുന്നു. മറുപടി ബാറ്റിംഗിൽ ഇടവിട്ട് പെയ്ത മഴയിലും കടുവകൾ വെടിക്കെട്ട് നടത്തി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളും വീണുകൊണ്ടിരുന്നു. വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നൽകിയത് റാഷിദ് ഖാൻ തന്നെയാണ്. നാല് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ക്യാപ്റ്റൻ ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി. അഫ്ഗാൻ ജയിച്ചതോടെ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായി.മത്സരം വിജയിച്ചാൽ മാത്രമെ അഫ്ഗാനിസ്ഥാന് സെമിയിൽ എത്താൻ കഴിയുമായിരുന്നുള്ളു. ഇടയിൽ പെയ്ത മഴയിൽ ബംഗ്ലാദേശ് വിജയലക്ഷ്യം 19 ഓവറിൽ 114 ആയി ചുരുങ്ങി. അഫ്ഗാന്റെ ചരിത്ര നേട്ടത്തിന് തടസമായി നിന്നത് ലിട്ടൺ ദാസിന്റെ ബാറ്റിംഗാണ്. ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടൺ പോരാടി. എന്നാൽ 54 റൺസോടെ പുറത്താകാതെ നിന്ന താരത്തെ നിസഹായനാക്കി അഫ്ഗാൻ എട്ട് റൺസ് അകലെ വിജയം കുറിച്ചു.