ഭിന്നശേഷിക്കാരിയായ കുട്ടിയോടുള്ള ദേഷ്യം ഭാര്യയോട് തീര്‍ക്കും, ഭാര്യയെ മര്‍ദിക്കും; കാട്ടാക്കടയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ

തിരുവനന്തപുരം കാട്ടാക്കട പുതിയ വിളയിലെ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിന് പിന്നില്‍ ഭര്‍ത്താവ് രഞ്ജിതാണെന്ന് പൊലീസ് നിഗമനം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനിയായ മായാ മുരളിയെ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടാക്കടയിലെ മുതിയ വിളയിലെ വീടിന്റെ സമീപത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനുശേഷം രണ്ടാം ഭര്‍ത്താവായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്തിനെ കാണാനില്ലായിരുന്നു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാരകായുധം കൊണ്ട് നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. ഈ സംഭവങ്ങളാണ് രഞ്ജിത്തിനെ പൊലീസിന്റെ സംശയമുനയില്‍ നിര്‍ത്തിയത്. സംഭവത്തിന് ശേഷം പേരൂര്‍ക്കടയില്‍ നിന്നും പ്രതിയുടെ ഓട്ടോ പോലീസ് കണ്ടെത്തി. ഇയാളുടെ സുഹൃത്ത് ദീപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തമിഴ്‌നാട് കമ്പത്തു നിന്ന് കാട്ടാക്കട പോലീസ് പിടികൂടിയത്. ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്ന രഞ്ജിത്ത് മായയുടെ ആദ്യ ബന്ധത്തിലുള്ള ഭിന്നശേഷിക്കാരിയായ കുട്ടിയോടുള്ള അനിഷ്ടം കാരണമാണ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നത്. വഴക്കിനിടയില്‍ പെട്ടന്നുണ്ടായ പ്രകോപനം മൂലം മായയെ മര്‍ദിക്കുകയും അത് മരണത്തിനിടയാക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. അറസ്റ്റിന് ശേഷം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.