*ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് മുതൽ മഴക്ക് ശമനം*

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. തെക്കന്‍ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞതോടെയാണ് മഴ കുറയുന്നത്.ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേരള തീരത്ത് നിന്നുള്ള ബത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊൽക്കത്ത വിമാനത്താവളം അടച്ചു.