മീനച്ചിലാർ പ്രദേശത്ത് ജാഗ്രത, വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു; കോട്ടയത്ത് വിനോദ സഞ്ചാരമേഖലകളിൽ പ്രവേശനമില്ല

കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.അതിനിടെ കോട്ടയത്ത് നിന്നും പുറത്തുവന്ന ഏറ്റവും പുതിയ വാർത്ത ജില്ലയിൽ ഉരുൾപ്പൊട്ടൽ സ്ഥിരീകരിച്ചു എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി.
കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.

മഴ രാവിലെ 8.30 മുതൽ ഇതുവരെ കോട്ടയത്ത് പെയ്തത് (മില്ലി മീറ്റർ അടിസ്ഥാനത്തിൽ

പൂഞ്ഞാർ - 176
വൈക്കം - 95
കോട്ടയം - 75
വടവാതൂർ - 73
കുമരകം - 52