ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്

കൊൽക്കത്ത:
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി. രണ്ട് തവണ ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കൊൽക്കത്ത പോലീസ് നിയമോപദേശം തേടി. അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നുവെന്നാണ് രാജ്ഭവന്റെ വിശദീകരണം

ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർണർ യുവതിയെ താക്കീത് ചെയ്തതെന്നും രാജ്ഭവൻ പറയുന്നു. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ രാജ്ഭവനിൽ പോലീസ് കയറുന്നത് ഗവർണർ ആനന്ദബോസ് വിലക്കി. ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവനിൽ കയറുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

തനിക്കെതിരായ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് ഗവർണറുടെ പ്രതികരണം. ഇന്ന് പ്രധാനമന്ത്രി മോദി ബംഗാളിൽ വരാനിരിക്കെയാണ് രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണം പുറത്തുവരുന്നത്.