*യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു*

തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടപ്പാലം ജംഗ്ഷനിൽ മുഹമ്മദ്‌ റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ജില്ല കളക്ടറെയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരെയും എതിർ കക്ഷി ചേർത്താണ് കേസെടുത്തത്. കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട്‌ നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേർന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആണ് കേസെടുത്തത്.

ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ അഞ്ചു കേസുകൾ പരിഗണിച്ചു. 
വടകര കൊയിലാണ്ടി വളപ്പിൽ റഹ്മാനിയ ജമാഅത്ത് മദ്രസ്സ കെട്ടിടത്തിന്റെ നികുതി ഇളവ് സംബന്ധിച്ച കേസിൽ കെട്ടിടത്തിന്റെ ഉപയോഗക്രമം മദ്രസയ്ക്ക് ആണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതിനാൽ കെട്ടിടത്തിന് നികുതി ഒഴിവാക്കി തീർപ്പ് കല്പിച്ചു.