നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു.

നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു. ഇരുമ്പിൽ ചക്കാലക്കൽ പുത്തൻവീട്ടിൽ വിജേഷിന്റെ വളർത്തുപശുക്കളിൽ നാലെണ്ണമാണ് അരളിച്ചെടികൾ തിന്നതിനെ തുടർന്ന് ചത്തത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം.വിജേഷിന് 17 ഓളം പശുക്കളും കിടാങ്ങളുമുണ്ട്. ശേഷിക്കുന്ന പശുക്കൾക്ക് സ്ഥലത്തെത്തിയ മൃഗഡോക്ടർ അടിയന്തര ചികിത്സ നൽകി. ഇവ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ചികിത്സകൾ തുടരുകയാണ്. 50000ത്തോളം രൂപ വിലയുള്ള പശുക്കളാണ് ചത്തത്.വർഷങ്ങളായി വിജേഷിന് പശുവളർത്തലാണ് ഉപജീവനമാർഗം.വിജേഷിന്റെ കുടുംബവും മാതാവ് നന്ദിനിയും വായ്പയെടുത്തും കടം വാങ്ങിയുമാണ് പശുക്കളെ വളർത്തിയിരുന്നത്. ദിവസം 60 ലിറ്ററോളം പാൽ ലഭിക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ ദിവസം പശുവിന് പുല്ലുചെത്തിയപ്പോൾ റെയിൽവേ പുറംപോക്കിൽ നിന്ന അരളിച്ചെടിയും വിജേഷ് അറുത്തെടുത്ത് പശുക്കൾക്ക് നൽകിയിരുന്നു. അരളിച്ചെടികൾ കൂടുതൽ കഴിച്ച പശുക്കളാണ് ചത്തത്. വിവരം അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ ഡോ.അയ്യൻകണ്ണിനോട് വിജേഷ് അരളിച്ചെടി നൽകിയ കാര്യം പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുക്കളുടെ മരണം അരളിച്ചെടി കഴിച്ചാണെന്ന് സ്ഥിരീകരിച്ചത്.