49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

ദില്ലി: രാജസ്ഥാൻ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം. രാജസ്ഥാനിൽ കടുത്ത ചൂടിനെ മരിച്ചവരുടെ എണ്ണം 12 ആയി . ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലെർട്ട് തുടരുകയാണ്. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ. ഇതില്‍ തന്നെ അതിരൂക്ഷമായ ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ് രാജസ്ഥാൻ. രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേരാണ് മരിച്ചത്.

ജലോറിൽ നാല് പേരും ബാർമറിൽ രണ്ടു പേരും മരിച്ചു. അൽവാറിലും ബിൽവാരയിലും ബലോത്രയിലും ജയ്സൽമെറിലും ഊഷ്ണതരംഗം ആളുകളുടെ ജീവൻ കവർന്നു. രാജസ്ഥാനിലെ ഉയർന്ന താപനില 49.9 ഡിഗ്രിയാണ്. രാജ്യത്തെ ഈ വര്‍ഷത്തെ റെക്കോഡ് താപനിലയാണിത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് പ‍ഞ്ചാബ് സംസ്ഥാനങ്ങളില്‍ 45 ഡിഗ്രിയാണ് ചൂട്. ദില്ലിയില്‍ 41ന് മുകളിലാണ് താപനില.


മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം നല്‍കുമെന്ന് രാജസ്ഥാൻ ദുരന്ത നിവാരണ വകുപ്പ് മന്ത്രി കിരോഡി ലാൽ മീണ അറിയിച്ചു. രാജസ്ഥാന്‍ , പഞ്ചാബ് ഹരിയാന,ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ടുണ്ട്. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രതയുണ്ടാകണമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ നിർദേശം. ഉത്തരേന്ത്യയില്‍ ഈ മാസം 28 വരെ അതിശക്തമായ ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.