പ്രഭാത വാർത്തകൾ 2024 | ഏപ്രിൽ 13 | ശനി |

◾ സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കേ, ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.

◾ ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കേ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇറാന് ജയിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ഇറാന് താക്കീത് നല്‍കി. ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ രാജ്യത്തിന്റെ ഭരണഘടനയാണ് ബി.ജെ.പിയ്ക്ക് എല്ലാമെന്നും അംബേദ്ക്കര്‍ക്ക് പോലും ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയിലെ വിദര്‍ഭയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പകര്‍ന്നുതന്ന ആശയങ്ങളും മോദിയും ആര്‍.എസ്.എസും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളും തമ്മിലുള്ള സംഘട്ടനമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനിയും തിരഞ്ഞെടുക്കപ്പെട്ടാല്‍ മോദിസര്‍ക്കാര്‍ ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റിക്കളയുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

◾ മുസ്ലീം ലീഗാണ് ഇന്ത്യ-പാക് വിഭജനത്തിന് കാരണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗിന്റെ സ്റ്റാമ്പ് ഉണ്ടെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

◾ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സമാഹരിച്ചു. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് അബ്ദുള്‍ റഹീമിന്റെ മനഃപ്പൂര്‍വ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍ മരിച്ചത്.

◾ വെറുപ്പിന്റെ പ്രചാരകര്‍ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്പോള്‍ മാനവികതയുടേയും മനുഷ്യസ്നേഹത്തിന്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയര്‍ത്തുകയാണ് മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും സമാഹരിച്ചതില്‍ പ്രശംസയുമായെതിതിയതാണ് മുഖ്യമന്ത്രി. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്നും വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

◾ തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീല്‍ ഹര്‍ജിയില്‍ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം മസാല ബോണ്ട് കേസ് അപ്പീലില്‍ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം തോമസ് ഐസകിനെ ചോദ്യം ചെയ്താല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം. ഇഡി വിവരങ്ങള്‍ കോടതിക്ക് കൈമാറിയത് സീല്‍ഡ് കവറിലാണ്. എന്നിട്ടും കവറിലെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്നും തോമസ് ഐസക് ചോദിച്ചു.

◾ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 13 ഇടത്തും യുഡിഎഫിനു തികഞ്ഞ വിജയസാധ്യതയെന്നു മനോരമ ന്യൂസ്- വിഎംആര്‍ പ്രീ പോള്‍ സര്‍വേ. മൂന്നിടത്തു യുഡിഎഫിന് ഇപ്പോള്‍ മുന്‍തൂക്കമുണ്ടെങ്കിലും അട്ടിമറിക്കുള്ള സാധ്യതയുണ്ടെന്നും അതിശക്തമായ മത്സരം നടക്കുന്ന ബാക്കി നാലിടത്തു ഫലം പ്രവചനാതീതമാണെന്നും സര്‍വേ വിലയിരുത്തുന്നു. അതേസമയം കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഒരിടത്തുപോലും മനോരമ ന്യൂസ് വിഎംആര്‍ പ്രീ പോള്‍ സര്‍വേയില്‍ ഇടതുപക്ഷത്തിനു മുന്‍തൂക്കം പറയുന്നില്ല.

◾ ഏപ്രില്‍ 15ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍. സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

◾ കേരളത്തിലെ ബിജെപിയുടെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിളങ്ങി നില്‍ക്കുകയാണെന്ന് എം.എം ഹസന്‍. ദേശീയ തലത്തില്‍ മോദിയും ബിജെപിയും വര്‍ഗീയ പ്രചാരണം നടത്തുന്നതിനേക്കാള്‍ പതിന്മടങ്ങാണ് പിണറായി നടത്തുന്നത്. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല, അദ്ദേഹത്തിന് പറയാനുള്ളതാണ് പിണറായി വിജയന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

◾ അനില്‍ ആന്റണി സൂപ്പര്‍ ദല്ലാളാണെന്നും അനില്‍ ആന്റണി കള്ള ഒപ്പിട്ട് അനില്‍ അംബാനിയുടെ പേരില്‍ സിബിഐ ഡയറക്ടറുടെ വീട്ടില്‍ കയറിയിരുന്നെന്നും നീര റാഡീയ ടേപ്പില്‍ ഇതിന് തെളിവുണ്ടെന്നും ടിജി നന്ദകുമാര്‍. ചൊവ്വാഴ്ച മുതല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥാപിക്കാന്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും നന്ദകുമാര്‍ പറഞ്ഞു.

◾ പാനൂരില്‍ ബോംബ് സ്ഫോടന കേസിലെ ഗൂഡാലോചന കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് സി.പി.എം നേതാക്കളുടെ അറിവോടെയാണ്. ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും, നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൊലക്കുറ്റം ചുമത്തിയിട്ടും ബോംബ് നിര്‍മ്മാണത്തിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് ഷാഫി പറമ്പില്‍ പരാതിയില്‍ പറയുന്നു.

◾ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുമെന്നും താനെപ്പോഴും എല്‍ഡിഎഫിന് ഒപ്പമാണെന്നും ഇടതുപക്ഷത്തിന് ദോഷമായിട്ട് ഒന്നും ചെയ്യില്ലെന്നും എംകെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

◾ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കള്‍. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് മന്ത്രി ജിആര്‍ അനില്‍ കുറ്റപ്പെടുത്തി. ശശി തരൂര്‍ ആര്‍എസ്എസ് മനസ്സുള്ള കോണ്‍ഗ്രസുകാരനാണെന്നും വാക്കുകളിലും പ്രവര്‍ത്തിയിലും അത് പ്രകടമാണെന്നും ജിആര്‍ അനില്‍ കുറ്റപ്പെടുത്തി.

◾ മാസപ്പടി കേസിലെ ഇഡി സമന്‍സിനെതിരെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയില്‍. ഇഡി സമന്‍സിലെ തുടര്‍നടപടി തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന്‍ കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയ്ക്ക് പുറമെ കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു എന്നിവര്‍ക്കും തിങ്കളാഴ്ച ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

◾ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവരെല്ലാം ഇന്ന് കോളേജില്‍ ഹാജരാകണമെന്ന് സി ബി ഐ. സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ ഫൊറന്‍സിക് സംഘമടക്കം മുഴുവന്‍ പേരും ഇന്ന് വയനാട്ടിലെത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം.

◾ ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും തുടങ്ങി ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. 17 നാണ് സാമ്പിള്‍ വെടിക്കെട്ട്. 19 നാണ് തൃശൂര്‍ പൂരം.

◾ കൊടും ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ. ഇന്നലെ മെച്ചപ്പെട്ട മഴ ലഭിച്ച കേരളത്തിന് ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 15 -ാം തിയതിവരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് ഉറപ്പാണ്.

◾ കോതമംഗലം കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് പുറത്തെത്തിച്ച കാട്ടാനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി. പതിനഞ്ച് മണിക്കൂര്‍ നേരമാണ് ആന കിണറ്റിനുള്ളില്‍ കിടന്നത്. അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

◾ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്സ്. നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യയും ചൈനയും തമ്മില്‍ അടുത്ത ആശയവിനിമയം തുടരുകയാണെന്നും ഇത് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദീര്‍ഘകാലമായുള്ള ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം എത്രയുംവേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ ഇന്ത്യക്കാരായ ജീവനക്കാരെ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്. വിസയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദര്‍ശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു.

◾ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിയ സാഹചര്യത്തില്‍ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം. ഈ രണ്ട് രാജ്യങ്ങളിലും താമസിക്കുന്നവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ാണ് മുന്നറിയിപ്പ് .

◾ 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസം മേരി കോം. തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി പി ടി ഉഷ വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് നേതൃസ്ഥാനം ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഐഎസ്എല്ലില്‍ ദുര്‍ബലരായ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച ആറു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്.

◾ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 20 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 167ല്‍ ഒതുക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 55 റണ്‍സെടുത്ത ജേക് ഫ്രേസര്‍ മക്ഗുര്‍ക്കിന്റെയും 41 റണ്‍സെടുത്ത റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസ വിജയം നേടിയത്.

◾ കൂടുതല്‍ മൂലധനം കണ്ടെത്താനായി 18,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറുമായി പ്രമുഖ ടെലികോം കമ്പനി വൊഡഫോണ്‍ ഐഡിയ. ഏപ്രില്‍ 18മുതല്‍ എഫ്പിഒയില്‍ പങ്കെടുക്കാം. ഐപിഒയ്ക്ക് ശേഷം കൂടുതല്‍ മൂലധനം കണ്ടെത്താന്‍ കമ്പനികള്‍ അധികമായി ഇറക്കുന്ന ഓഹരികളാണ് എഫ്പിഒ. ഒരു ഓഹരിയ്ക്ക് 10 രൂപ തറവില നിശ്ചയിച്ചാണ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. പരിധി 11 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. എഫ്പിഒ ഓഫര്‍ ഏപ്രില്‍ 22ന് അവസാനിക്കും. ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16-ന് അംഗീകാരം ലഭിക്കുമെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായുള്ള ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16ന് അംഗീകാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. എസ്ബിഐ ക്യാപ്‌സ്, ആക്‌സിസ് ക്യാപിറ്റല്‍ അടക്കമുള്ള കമ്പനികളെയാണ് ലീഡ് മാനേജര്‍മാരായി വൊഡഫോണ്‍ ഐഡിയ നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 1,298 ഇക്വിറ്റി ഷെയറുകളുടെ ബിഡ് ലോട്ടിനെങ്കിലും അപേക്ഷിക്കണം. പ്രൈസ് ബാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനെ അടിസ്ഥാനമാക്കിയാല്‍ ഒരു ലോട്ട് ഷെയറിന് 14,278 രൂപ നിക്ഷേപിക്കണം. നിക്ഷേപകര്‍ക്ക് അതിനുശേഷം 1,298 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്.

◾ എമിറേറ്റ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകന്‍ നാദിര്‍ഷയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. സിദ്ദിഖിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് സാഫ്റോണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാഹുല്‍ രാജിന്റേതാണ് സംഗീതം. നാട്ടുപാട്ടിന്റെ ഈണമുള്ള നാഴൂരി പാല് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് രാഹുല്‍ രാജും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന്. വടക്കന്‍ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൗഷാദ് ഷെരീഫാണ്. ചിത്രത്തില്‍ രാഹുല്‍ മാധവ്, സുനില്‍ സുഖദ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, നിര്‍മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍ വക്കീല്‍, ഐശ്വര്യ മിഥുന്‍, ജിജിന, ചിത്ര ഷേണായ്, ചിത്ര നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തില്‍ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.

◾ ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. മെയ് 9 ന് റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് ജോജു എത്തുന്നത്. വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി പാറാട്ട്, വി കെ അബ്ദുള്‍ കരിം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കല്‍, കരിം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.

◾ നിലവിലെ കാലയളവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവികളില്‍ ഒന്നാണ് ടാറ്റ പഞ്ച്. ഈ ഇവി വിപണിയില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. നിലവില്‍, ഇലക്ട്രിക് മൈക്രോ എസ്യുവി അഞ്ച് ട്രിമ്മുകളിലും എട്ട് വേരിയന്റുകളിലും ലഭ്യമാണ്. 10.99 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് വില. വാങ്ങുന്നവര്‍ക്ക് ആവേശകരമായി പുത്തന്‍ കിഴിവുകളുടെയും ആനുകൂല്യങ്ങളുടെയും രൂപത്തില്‍ വരുന്നു. പ്രത്യേകിച്ച് ടോപ്പ് എന്‍ഡ് പഞ്ച് ഇവി എംപവേര്‍ഡ് +എസ് എല്‍ആര്‍ (ലോംഗ് റേഞ്ച്) എസി ഫാസ്റ്റ് ചാര്‍ജര്‍ വേരിയന്റില്‍. ഈ പ്രത്യേക വേരിയന്റ് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും കൂടാതെ അധിക ഇന്‍ഷുറന്‍സ്, ഡീലര്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ 50,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-എന്‍ഡ് വേരിയന്റിന്റെ സ്റ്റോക്ക്-അപ്പ് ഇന്‍വെന്ററിയാണ് ഈ പ്രത്യേക കിഴിവിന് പിന്നിലെ കാരണം. കിഴിവുകള്‍ പ്രയോഗിച്ചതിന് ശേഷം, ടാറ്റ പഞ്ച് ഇവി ടോപ്പ് വേരിയന്റിന് 15.49 ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപയാകും.

◾ സാഹിത്യകുലപതി എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്‍, പ്രഫ എം കെ സാനു തുടങ്ങിയവര്‍ മുതല്‍ കൊച്ചുമകള്‍ മനിഷ വരെയുള്ള നാല്പത്തിഏഴു പേരുടെ ഓര്‍മ്മകളില്‍ പി വത്സല നിറയുന്നു. 'വാത്സല്യം - പി വത്സലയെ ഓര്‍ക്കുമ്പോള്‍'. എഡിറ്റര്‍ - പ്രദീപ് മാനന്തവാടി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 285 രൂപ.

◾ പ്ലാസ്റ്റിക് ബാന്‍ഡ് എയ്ഡുകളില്‍ കാന്‍സറിന് കാരണമാകുന്ന ഫോര്‍എവര്‍ കെമിക്കല്‍സ് എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസ് ന്റെ സാന്നിധ്യം കണ്ടെത്തി. എയ്ഡ്, ക്യുറാഡ്, വാള്‍മാര്‍ട്ട്, സിവിഎസ് തുടങ്ങി അമേരിക്കയിലെ 40ലധികം ബാന്‍ഡേജുകളില്‍ നടത്തിയ പരിശോധനയില്‍ 65 ശതമാനത്തോളം ബാന്‍ഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയതായി എന്‍വയോണ്‍മെന്റല്‍ വെല്‍നസ് ബ്ലോഗായ മാമാവേഷന്‍ ഗവേഷകര്‍ പറയുന്നു. കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. പ്ലാസ്റ്റിക്കുകള്‍ക്ക് കൂടുതല്‍ വഴക്കം വരാനാണ് പിഎഫ്എഎസ് പൊതുവെ ചേര്‍ക്കുന്നത്. ഇത് ശരീരത്തിലെത്തിയാല്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും കാന്‍സര്‍, പ്രത്യുത്പാദനസംബന്ധമായ പ്രശ്നങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, പ്രതിരോധശേഷി കുറയല്‍ തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നും പഠനത്തില്‍ ചൂണ്ടികാട്ടി. ബാന്‍ഡ് എയ്ഡുകള്‍ നേരിട്ട് മുറിവുകളിലേക്ക് വെക്കുന്നതായതിനാല്‍ ഇവ ശരീരത്തിലേക്ക് എളുപ്പത്തിലെത്തുമെന്നതാണ് സാഹചര്യം വഷളാക്കുന്നത്. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍, ഷാംപൂ, മേക്ക്അപ് വസ്തുക്കള്‍ തുടങ്ങിയ മറ്റുപലതിലും ഇവ ക്രമാതീതമായ അളവില്‍ ഉള്ളതായി പഠനത്തില്‍ പറയുന്നുണ്ട്. കണ്ടെത്തല്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം കെമിക്കലുകള്‍ മുറിവുണക്കാന്‍ ഉപയോഗിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ് ആന്റ് നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാം മുന്‍ ഡയറക്ടറായ ലിന്‍ഡാ എസ് ബിണ്‍ബൗം പറഞ്ഞു. ബാന്‍ഡ് എയ്ഡുകള്‍ വാങ്ങും മുമ്പ് അവ പിഎഫ്എഎസ് മുക്തമാണെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം പ്ലാസ്റ്റിക് ബാന്‍ഡ് എയ്ഡുകള്‍ക്ക് പകരം കോട്ടണ്‍ ബാന്‍ഡേജുകളോ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും പഠനത്തില്‍ പറയുന്നു.