ചടയമംഗലത്ത് ഒരു വർഷം മുൻപ് രണ്ടു വിദ്യാർഥികളുടെ ജീവനെടുത്ത കെഎസ്ആർടിസി ബസ് ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവർ ആർ ബിനുവിനെയാണ് കോർപറേഷൻ പുറത്താക്കിയത്. ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് മരിച്ച വിദ്യാർഥികളുടെ കുടുംബം അറിയിച്ചു.

കഴിഞ്ഞവർഷം ഫെബ്രുവരി 28 നാണ് ചടയമംഗലം നെട്ടേത്തറയിൽ കെഎസ്ആർടിസി ഫാസ്റ്റ‌് പാസഞ്ചർ ബസ് പുനലൂർ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും ജീവനെടുത്തത്. ബൈക്ക് യാത്രക്കാരായ വിദ്യാർഥികളെ തട്ടി വീഴ്ത്തി ബസ് ഇരുവരുടെയും ശരീരത്തിലുടെ കയറിയിറങ്ങി. മരിച്ച വിദ്യാർഥികളുടെ കുടുംബം അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് നിരന്തരമായി നടത്തിയ ഇടപെടലിലാണ് കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ട് നടപടിയായത്. അപകടകരമാം വിധം ഡ്രൈവർ ബസ് ഓടിച്ചെന്നാണ്കുറ്റപത്രം.സിസിടിവി ദൃശ്യങ്ങളും തെളിവായി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സർവീസിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.