തെന്നിന്ത്യന്‍ സിനിമകളില്‍ ഈ വര്‍ഷം രണ്ടാം സ്ഥാനത്ത്! 'മഞ്ഞുമ്മല്‍ ബോയ്‍സി'ന് മുന്നിലുള്ളത് ഒരേയൊരു ചിത്രം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും ശ്രദ്ധ നേടിയ സിനിമാ വ്യവസായം മോളിവുഡ് ആണ്. ഫെബ്രുവരിയിലെത്തി മലയാള സിനിമയ്ക്ക് ഹാട്രിക് വിജയം നല്‍കിയ ചിത്രങ്ങളാണ് ഇതിന് പ്രധാന കാരണം. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്‍റിക് കോമഡി ചിത്രം പ്രേമലു, രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗം, ചിദംബരം സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് ആ ഹാട്രിക് ഹിറ്റുകള്‍. ഇതില്‍ ഭ്രമയുഗം 60 കോടിയിലേറെ നേടിയപ്പോള്‍ പ്രേമലു 100 കോടി കടന്ന് പ്രദര്‍ശനം തുടരുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ആവട്ടെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി.

ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 നെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായത്. 175 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍. മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ ഏറെക്കുറെ ഹിറ്റ് ഇല്ലാതെ വറുതി അനുഭവിച്ച വര്‍ഷാദ്യത്തില്‍ ആ തരത്തിലും മഞ്ഞുമ്മല്‍ ബോയ്സ് ഒരു റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ സിനിമകളിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനായ ​ഗുണ്ടൂര്‍ കാരത്തെയും മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ​ഗുണ്ടൂര്‍ കാരത്തിന്‍റെ ആ​ഗോള ക്ലോസിം​ഗ് ബോക്സ് ഓഫീസ് 170 കോടിയായിരുന്നു. അതേസമയം ഈ വര്‍ഷത്തെ ടോപ്പ് 10 സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ച് ചിത്രങ്ങളും മലയാളത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം സ്ഥാനത്ത് പ്രേമലുവും ഏഴാം സ്ഥാനത്ത് ഭ്രമയു​ഗവും എട്ടാം സ്ഥാനത്ത് അബ്രഹാം ഓസ്‍ലറുമുള്ള ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത് മലൈക്കോട്ടൈ വാലിബനാണ്.