*ആറ്റിങ്ങലിലെ മോഷണം, തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പൊക്കി പൊലീസ്*

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ(27), സാൻവർ ലാൽ(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്കര ​ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ നാളെ കേരളത്തിലെത്തിക്കും. അജ്മീറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉൾനാടൻ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങൽ എസ്ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്ഐ ബിജുകുമാർ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്.

മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. താണ്ടോടിയിലെത്തിയ പൊലീസ് ആദ്യം കിഷൻ ലാലിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സാൻവർ ലാലിനെ തൊട്ടടുത്ത ​ജെട്പുര ​ഗ്രാമത്തിൽ നിന്നും പിടികൂടി. 

അതിവിദ​ഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കാനെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ അലഞ്ഞുതിരിയുന്നത്. സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരം സംഘങ്ങൾ റോഡരുകിൽ ടെന്റ് അടിച്ചാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകൾ നോക്കി മനസ്സിലാക്കി കവർച്ച നടത്തും. മോഷണ വസ്തുക്കൾ നിസ്സാര വിലയ്ക്ക് മറ്റുള്ളവർക്ക് വിൽക്കുകയാണ് പതിവ്. മാർച്ച് ഏഴിനാണ് ദന്തൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സംഘം സ്വർണവും പണവും കവർന്നത്.