തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി.

തിരുവനന്തപുരം: തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി. കോൺഗ്രസും സിപിഐയും ചേർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് സിപിഐഎമ്മിന് ഭരണം നഷ്ടമായത്. ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സിപിഐഎം വോട്ടെടുപ്പിൽ പങ്കെടുത്തില്ല.


ബിജെപിയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ട സിപിഐ അംഗം പള്ളിയറ ശശിക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം കഴിയുമ്പോൾ സി പി ഐക്ക് നൽകാമെന്ന് എൽ ഡി എഫിൽ ധാരണയായിരുന്നതാണെന്ന് സി പി ഐ പറയുന്നു. രണ്ടരവർഷം കഴിഞ്ഞപ്പോൾ ഇക്കാര്യം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇത് തള്ളി. അങ്ങനെയൊരു കരാർ നിലവിലില്ലെന്നും പഞ്ചായത്ത് ഭരണമാറ്റം സംബന്ധിച്ച് എൽ ഡി എഫ് ജില്ലാ നേതൃത്വമാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും സിപിഐഎം അറിയിച്ചു. ഇതോടെ സിപിഐയിലെ പള്ളിയറ ശശി വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഈ മാസം ഒന്നിന് രാജിവച്ചിരുന്നു.ആകെ 20 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-07, കോൺഗ്രസ്-05, സി.പി.എം-04, സി.പി.ഐ-02, സ്വതന്ത്രർ-02 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരുടെ കൂടി പിന്തുണ സ്വീകരിച്ചുകൊണ്ടാണ് പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച വി എസ് ശ്രീജയാണ് വൈസ് പ്രസിഡന്റ്. ശ്രീജയും പള്ളിയറ ശശിയും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു.