എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. സ്‌കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.എസ്എസ്എൽസി ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയും നടത്താനാണ് ഫണ്ടില്ലാത്തത്. സ്‌കൂളുകളുടെ ദൈനംദിന ചിലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കുന്നതിന് അനമതിതേടിക്കൊണ്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറ്കടറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്. സർക്കാരിൽ നിന്ന് പണം ലഭിക്കുമ്പോൾ തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് 44 കോടി രൂപയാണ് ചെലവായത്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശ്ശികയായിട്ടാണുള്ളത്. ഈ കുടിശ്ശിക നിലനിൽക്കേയാണ് പുതിയ നീക്കം.