വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ വാർഡും അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്കുംആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു.

**പ്രാദേശിക സർക്കാരുകളുടെ ഇടപെടൽ ആരോഗ്യമേഖലയുടെ മികവ് കൂട്ടുന്നുവെന്ന് മന്ത്രി വീണാ ജോർജ് 

വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ആറു കോടി 20 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമിച്ച പുതിയ വാർഡും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങൾ രോഗീ സൗഹൃദവും പൊതുജന സൗഹൃദവുമായി മാറി. ചികിത്സ പരമാവധി വീകേന്ദ്രീകരിക്കപ്പെടുന്നു. ഒരു രോഗി പോലും പണമില്ലാത്തതിന്റെ പേരിൽ നിസഹായതയോടെ മാറി നിൽക്കാൻ പാടില്ലെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി. 

24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രമെന്ന നിലയിൽ , അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ തുടർവികസനം സാധ്യമാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ആരോഗ്യമേഖലയിലെ മികവ് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും ആരോഗ്യ വകുപ്പിനൊപ്പം പ്രാദേശിക സർക്കാരുകൾ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളുടെ ആരോഗ്യമേഖലയുടെ മികവ് കൂട്ടുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെട്ടിടത്തിൽ ഫർണീച്ചറിനും മറ്റ് ഉപകരണങ്ങൾക്കുമായി 70 ലക്ഷം രൂപ അനുവദിച്ച വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി. ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. 

മൂന്ന് നിലകളിലായി 19,960 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ ഒ.പി രജിസ്‌ട്രേഷൻ, നാല് കൺസൽട്ടിങ് റൂമുകൾ, ഫാർമസി, സാമ്പിൾ കളക്ഷൻ റൂം, ഒബ്‌സർവേഷൻ, ഇസിജി റൂം, അത്യാഹിത വിഭാഗം എന്നിവ ഉൾപ്പെടുന്നു. ആദ്യത്തെ നിലയിൽ റെക്കോർഡ് റൂം, മെയിൽ വാർഡ്, നഴ്‌സിങ് സ്‌റ്റേഷൻ, നഴ്‌സിങ് റസ്റ്റ് റൂം, സ്‌റ്റോർ, എക്‌സ്‌റേ ലാബ്, ടെക്‌നീഷ്യൻ റൂം, ചാർജ് റൂം എന്നിവയാണുള്ളത്. രണ്ടാമത്തെ നിലയിൽ കുട്ടികളുടെ വാർഡ്, കൂട്ടിരുപ്പുകാർക്കുള്ള മുറി, സ്റ്റോർ, നഴസിങ് സ്‌റ്റേഷൻ, നഴ്‌സിങ് റൂം. റെക്കോർഡ് റൂം എന്നിവയുമുണ്ട്.