ആനയോട്ടത്തില്‍ ഒന്നാമതായി ഓടിയെത്തി ഗോപീ കണ്ണന്‍; ഒന്‍പതാം തവണയും ഒന്നാമന്‍

തൃശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീ കണ്ണന്‍ വിജയി. ഇത് ഒന്‍പതാം തവണയാണ് ഗോപീ കണ്ണന്‍ ഒന്നാമതായി ഓടിയെത്തിയത്. പത്ത് ആനകളാണ് മത്സരത്തില്‍ പങ്കെടുത്തത്. സുരക്ഷ കണക്കിലെടുത്ത് ഇത്തവണ ആനകളുടെ എണ്ണം ചുരുക്കുകയായിരുന്നു.


ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വെച്ചിരുന്നു. മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെയാണ് ആനയോട്ടം നടന്നത്. 2001 സെപ്റ്റംബര്‍ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണന്‍ നടയിരുത്തിയ ആനയാണ് ഒന്നാമതെത്തിയ ഗോപീ കണ്ണന്‍. ഇന്ന് രാത്രിയോടെ ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറും.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതല്‍ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. 29-നാണ് പള്ളിവേട്ട. മാര്‍ച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വര്‍ണക്കൊടി മരത്തിലെ സപ്തവര്‍ണക്കൊടി ഇറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും