*യാത്രക്കാരുടെ മുന്നിൽ യുവാവ് ട്രെയിനിൽ നിന്ന് ചാടി, ഗുരുതര പരിക്ക്*

കോട്ടയം: സഹയാത്രികരുടെ മുന്നിൽ വെച്ച് വേണാട് എക്സ്പ്രസിൽ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. കൊല്ലം പന്മന സ്വദേശി അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ഇന്നലെ വൈകിട്ട് ആറരയോടെ ട്രെയിനിൽ നിന്ന് ചാടിയത്. 

ട്രെയിൻ പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം ട്രെയിനിൽ വാതിലിന് താഴെയുള്ള സ്റ്റെപ്പിൽ നിൽക്കുന്ന യുവാവിനോട് കയറി നിൽക്കാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇത് അനുസരിക്കാതെ യുവാവ് ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവ് ചാടിയതിന് ശേഷം യാത്രക്കാരാരും ട്രെയിൻ നിർത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറായില്ല.

രാത്രി വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചത്. യുവാവിനെ കണ്ടെത്തുമ്പോൾ ട്രെയിനിൽ നിന്ന് ചാടി നാലുമണിക്കൂർ കഴിഞ്ഞിരുന്നു. ഗുരുതര പരിക്കുകളോടെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിനു സമീപം കണ്ട യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.