*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 5 തിങ്കൾ

◾സംസ്ഥാന ബജറ്റ് ഇന്ന്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വര്‍ധിപ്പിക്കാവുന്ന ഫീസും നിരക്കുകളും വര്‍ധിപ്പിച്ചേക്കും. കേരളത്തില്‍ ധനദുര്‍വിനിയോഗമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കേയാണ് ബജറ്റ് അവതരണം. പദ്ധതികള്‍ക്കു പണമില്ല. ആറു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ അടക്കം പദ്ധതികള്‍ക്കു പണം വകയിരുത്തുന്നത് എങ്ങനെയെന്ന് ഇന്നറിയാം.

◾മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഞെരുക്കി ഫെഡറലിസത്തെ തകര്‍ക്കുകയാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനതല മഹാജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണം സാഹോദര്യത്തെ ഇല്ലാതാക്കി. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ ദുരിതത്തിലാക്കി. രാഹുല്‍ഗാന്ധിയെ ലോക്സഭയിലേക്കയച്ച കേരളത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഖാര്‍ഗെ പ്രസംഗം തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കാനുള്ള സമ്മേളനത്തില്‍ 25,177 ബൂത്തുകളില്‍നിന്നായി ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എ. മാരും അടക്കം ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയായ കണ്ണൂരിലും സിപിഎം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എംപിമാര്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചു. കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാര്‍ഥിനിര്‍ണയത്തിന് ഉപസമിതിയെ നിയോഗിച്ചു. തൃശൂരില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗമാണു തീരുമാനമെടുത്തത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരുടെ വാദം സമിതി തള്ളി.

◾ഹൈക്കോടതി കളമശേരിയിലേക്കു മാറ്റുന്നു. ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായി. ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17 ന് നടക്കും. 27 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. 60 കോടതികള്‍ ഇവിടെയുണ്ടാകും.

◾ധനകാര്യ മാനേജ്മെന്റ് മോശമായതുകൊണ്ടാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം കേരളത്തിനു നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താനാവില്ലെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. 2018 -19ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021- 22 ല്‍ 39 ശതമാനമായി വര്‍ധിച്ചെന്നും 46 പേജുള്ള കുറിപ്പില്‍ കേന്ദ്രം കുറ്റപ്പെടുത്തി.  

◾ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനത്തില്‍ ക്ളീഷേകളുണ്ടായിരുന്നതിനാല്‍ നിരാകരിച്ചെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. തിരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ല. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടില്‍ വരുത്താന്‍ ഹരിനാരായണന്‍ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകന്‍ ബിജിപാല്‍ ഈണം നല്‍കും. നിരാകരിച്ചെന്ന വിവരം സെക്രട്ടറി ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

◾കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരില്‍കണ്ട് സംസാരിക്കുമെന്നു മന്ത്രി സജി ചെറിയാന്‍. വസ്തുതകള്‍ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോഴാണ് പ്രശ്നത്തെക്കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

◾കവികളോടുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അവഗണനയും വിവേചനവും തിരുത്താനാണ് താന്‍ ശ്രമിച്ചതെന്നു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പണമോ, അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ അല്ല തന്റെ ലക്ഷ്യം. അക്കാദമി തരാമെന്നു പറയുന്ന നഷ്ടപരിഹാരം വേണ്ട. സുഹൃത്തിന് അയച്ച കുറിപ്പാണ് വിവാദമായത്. അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്കു നല്‍കിയത് 2400 രൂപയാണെന്ന കുറിപ്പു വിവാദമായിരിക്കേയാണ് ചുള്ളിക്കാടിന്റെ വിശദീകരണം.  

◾നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥി സദസിലും സ്ത്രീസദസിലും പങ്കെടുക്കും. ഫെബ്രുവരി 18 നു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി സദസ്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. 22 നു നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്ത്രീസദസ്. 10 മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥി സദസ്.

◾ഭൂരഹിതരായ എല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. രണ്ടര വര്‍ഷംകൊണ്ട് ഒന്നരലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

◾കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു. 88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മൂന്നിന് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍.

◾അയോധ്യയിലെ രാമക്ഷേത്രവും പുതുതായി നിര്‍മിക്കുന്ന മസ്ജിദും ഇന്ത്യയിലെ മതേതരത്വത്തിന്റെ പ്രതീകമാണെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ പ്രസംഗിച്ചതു വിവാദമായി. ജനുവരി 24 ന് വയനാട് പുല്‍പ്പറ്റയിലായിരുന്നു പ്രസംഗം. ഇതിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സദുദ്ദേശത്തോടെയാണെന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ അങ്ങനെ പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

◾ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണത്. നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

◾ലോക് സഭാ തെരഞ്ഞെടുപ്പിനു വനിതകളെ പ്രചാരകരാക്കാന്‍ മുസ്ലീം ലീഗ്. ഒരു നിയോജക മണ്ഡലത്തില്‍നിന്ന് 15 വനിതകളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനത്തിനു വനിതാ ലീഗിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

◾സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ജീവനൊടുക്കിയത് 42 കര്‍ഷകര്‍. അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കിയത് 44 ലക്ഷം രൂപ. പ്രതിപക്ഷ എംഎല്‍എ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

◾ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കിയതിനെതിരേ സിപിഐ ദേശീയ എക്സിക്യൂട്ടീവ്. ബാബ്റി മസ്ജിദ് പൊളിച്ച കേസില്‍ പ്രതിയായിരുന്ന ഒരാളാണ് എല്‍ കെ അദ്വാനി. ബാബ്റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും സിപിഐ ചൂണ്ടിക്കാണിച്ചു.

◾കെഎസ്ആര്‍ടിസിക്കു വായ്പ തരാന്‍ ആരും തയാറാകുന്നില്ലെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. ശമ്പളം സമയബന്ധിതമായി കൊടുക്കണമെന്നാണ് ആഗ്രഹം. ഇതിനായി ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

◾തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴു മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലായ ടി ഒന്നിലേക്കു മാറ്റി. ചാക്കയിലെ രാജ്യാന്തര ടെര്‍മിനലിലെ ടി രണ്ടിലായിരുന്നു ഡല്‍ഹി, മുംബൈ സര്‍വീസുകള്‍.

◾വസ്തു സംബന്ധിച്ച കേസ് വേഗത്തിലാക്കാന്‍ ജഡ്ജിക്കും കമ്മീഷണര്‍ക്കും നല്‍കാനെന്ന പേരില്‍ മൂന്നു ലക്ഷം രൂപ അഡ്വ. ബി.എ. ആളൂര്‍ വാങ്ങിയെന്ന പരാതിയുമായി യുവതി. ബാര്‍ കൗണ്‍സിലിനാണു പരാതി നല്‍കിയത്. ആളൂരിനെതിരായ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയാണ് ഈ പരാതി നല്‍കിയത്.

◾റാന്നിയില്‍ പമ്പാ നദിയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍ പുഷ്പമംഗലത്തു വീട്ടില്‍ അനില്‍കുമാര്‍, മകള്‍ നിരജ്ഞന, സഹോദരീപുത്രന്‍ ഗൗതം എന്നിവരാണ് മുങ്ങിമരിച്ചത്. ഒഴുക്കില്‍പെട്ട സുനില്‍കുമാറിന്റെ സഹോദരി ആശയെ രക്ഷപ്പെടുത്തി.

◾ബൈക്കിന്റെ ചങ്ങലപൊട്ടിയതുമൂലം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും സുഹൃത്തും മരിച്ചു. പള്ളം കൊട്ടാരം റോഡില്‍ മറ്റത്തില്‍ ജോഷ്വാ ജോയല്‍ (15) , പ്ലസ് വണ്‍ വിദ്യാര്‍ഥി അബിഗേല്‍ എന്നിവരാണ് മരിച്ചത്. കോട്ടയം പവര്‍ ഹൗസ് ജംഗ്ഷനില്‍ റോഡില്‍ മറിഞ്ഞ ബൈക്ക് എതിരേനിന്നു വന്ന പിക്കപ്പില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

◾കോതമംഗലം -നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി അഹമ്മദ് സാജിദ് (23) എന്നിവരാണു മരിച്ചത്. കാനയിലേക്കു വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.  

◾കോഴിക്കോട് കാരശ്ശേരിയില്‍ വിവാഹ ആഘോഷത്തിനു വരന്റെ സുഹൃത്തുക്കള്‍ പൊട്ടിച്ച പടക്കത്തില്‍നിന്നു തീ പടര്‍ന്ന് സമീപത്തെ വീടിന്റെ ഷെഡ് കത്തി. പാരമ്മേല്‍ ബാബു എന്നയാളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടര്‍ന്നത്.

◾ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു മടങ്ങവേ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ചാണ് മരിച്ചത്.

◾ഇടുക്കി അടിമാലിയില്‍ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് പിടിയിലായത്.

◾കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ പൂച്ചയെ പച്ചയ്ക്കു ഭക്ഷിച്ച ആസാം സ്വദേശിയായ യുവാവിനെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ പ്രതികരണം.

◾എംസി റോഡില്‍ പന്തളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡനില്‍ ജോസഫ് ഈപ്പന്‍ (66) ആണു മരിച്ചത്. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിക്ക് (32) പരിക്കേറ്റു.

◾നാലു മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ഏകീകൃത സിവില്‍ കോഡ് കരടുനിയമം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് പാസാക്കാനായി രണ്ടു ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.

◾ബീഹാറില്‍ ബിജെപി പാളയത്തിലേക്കു ചുവടുമാറ്റിയ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിശ്വാസവോട്ടു നേടാനിരിക്കേ, 16 കോണ്‍ഗ്രസ് എം എല്‍ എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്കു മാറ്റി. വിശ്വാസ വോട്ടെടുപ്പ് 12 നാണ്. കോണ്‍ഗ്രസിനു 19 എംഎല്‍എമാരുണ്ട്. ജെഡിയു- ബിജെപി സഖ്യം കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് എല്ലാവരേയും റിസോര്‍ട്ടിലേക്കു മാറ്റിയത്.

◾സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാമിലെ ഗോഹട്ടിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ബിജെപിയില്‍ ചേരാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. താന്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല. വിവിധ കേസുകളില്‍ ആംആദ്മി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റും ഡല്‍ഹി പോലീസും നടപടികള്‍ കടുപ്പിച്ചിരിക്കേയാണ് കെജ്രിവാളിന്റെ ആരോപണം.

◾ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്നാട് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. പൊള്ളാച്ചിയിലേക്കു സ്ഥലം മാറ്റിയതിനാല്‍ രണ്ടാഴ്ച അവധിയെടുത്ത ശബരിഗിരി എന്ന നാല്‍പത്തൊന്നുകാരനാണു പിടിയിലായത്. തട്ടിയെടുത്ത ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.

◾പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ ഏജന്റായി പ്രവര്‍ത്തിച്ച കേന്ദ്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാളിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ അറസ്റ്റു ചെയ്തത്.

◾യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം നടത്തി. 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ നടത്തുന്ന ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണങ്ങള്‍.

◾ഇന്ത്യാ - ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരം രണ്ടു ദിവസം ബാക്കി നില്‍ക്കേ ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത് 332 റണ്‍സ്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിംഗ്സ പുനരാരംഭിച്ച ഇന്ത്യ ഇന്നലെ 255 ന് പുറത്തായിരുന്നു. 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്.

◾രാജ്യത്തെ ഏറ്റവും വലിയ വാണിജ്യബാങ്കായ എസ്.ബി.ഐ നടപ്പുവര്‍ഷം (2023-24) ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത് 35 ശതമാനം നഷ്ടത്തോടെ 9,164 കോടി രൂപയുടെ ലാഭം. 12,900 കോടി രൂപയെങ്കിലും ലാഭം ബാങ്ക് നേടുമെന്നായിരുന്നു നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തെ തുടര്‍ന്ന് 7,100 കോടി രൂപയുടെ അധികബാധ്യത വന്നത് ബാങ്കിന്റെ ലാഭത്തെ കഴിഞ്ഞപാദത്തില്‍ ബാധിച്ചു. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 14,205.34 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തില്‍ മൊത്തം 1.05 ലക്ഷം കോടി രൂപയാണ് ബാങ്ക് പലിശയിനത്തില്‍ നേടിയത്. എന്നാല്‍, ഇതിലെ 66,918 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. അതായത്, വായ്പാപ്പലിശ ഇനത്തില്‍ ബാങ്ക് നേടിയ വരുമാനം 38,816 കോടി രൂപയാണ്. അറ്റ പലിശ വരുമാനത്തില്‍ 4.59 ശതമാനം വളര്‍ച്ചയുണ്ട്. 9 മാസത്തെ ലാഭം 40,378 കോടിനടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 20.40 ശതമാനം വര്‍ധനയോടെ 40,378 കോടി രൂപയുടെ ലാഭമാണ് എസ്.ബി.ഐ നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 33,538 കോടി രൂപയില്‍ നിന്നാണ് കുതിപ്പ്. അറ്റ പലിശ മാര്‍ജിന്‍ ഇക്കാലയളവില്‍ നേരിയതോതില്‍ താഴ്ന്ന് 3.28 ശതമാനമായി. ബാങ്കിന്റെ മൊത്തം വായ്പകള്‍ 14.38 ശതമാനവും നിക്ഷേപങ്ങള്‍ 13.02 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 41.18 ശതമാനമാണ് കാസ റേഷ്യോ. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 0.72 ശതമാനം താഴ്ന്ന് 2.42 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 0.13 ശതമാനം കുറഞ്ഞ് 0.64 ശതമാനവുമായി. 13.05 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.

◾നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി നായകന്‍. നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് 'ആഭ്യന്തര കുറ്റവാളി' എന്നാണ്. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം വരും മാസങ്ങളില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ബച്ചു എന്ന കഥാപാത്രത്തില്‍ ബേസില്‍ ജോസഫ് നായകനായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

◾മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗുണ്ടുര്‍ കാരം. നിരവധി ആരാധകരുള്ള ഒരു താരത്തിന്റെ ചിത്രമായതിനാല്‍ 'ഗുണ്ടുര്‍ കാരം' വലിയ ഹൈപ്പോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അത് ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷനില്‍ ആദ്യം പ്രതിഫലിച്ചിരുന്നു. എന്തായാലും ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലാണ് മഹേഷ് ബാബു ചിത്രം ഒടിടിയില്‍ കാണാനാകുക എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഫെബ്രുവരി ഒമ്പത് മുതലായിരിക്കും സ്ട്രീമിംഗ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്. മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഒരു ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമന്‍ നിര്‍വഹിച്ചപ്പോള്‍ പാട്ടുകള്‍ ഹിറ്റായിരുന്നു.

◾2024 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വന്‍ മുന്നേറ്റവുമായി മാരുതി സുസുക്കി ശക്തമായ പ്രകടനം രേഖപ്പെടുത്തി. മൊത്തം വില്‍പ്പന 1,99,364 യൂണിറ്റുകള്‍ കൈവരിച്ചു. 2023 ജനുവരിയിലെ 1,47,348 യൂണിറ്റുകളില്‍ നിന്ന് ശ്രദ്ധേയമായ വര്‍ദ്ധനവാണിത്. ആഭ്യന്തര വിപണിയില്‍ നിന്ന് 1,70,214 യൂണിറ്റുകള്‍ സംഭാവന ചെയ്തു, ആള്‍ട്ടോ, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റ് വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോള്‍, സെലെരിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ടൂര്‍ എസ്, ബലേനോ, ഡിസയര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്റ്റ് കാര്‍ സെഗ്മെന്റില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. വില്‍പ്പന 76,533 യൂണിറ്റിലെത്തി. മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി വെഹിക്കിള്‍ വില്‍പ്പന ഗണ്യമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ 35,353 യൂണിറ്റുകളില്‍ നിന്ന് ഈ വര്‍ഷം 62,038 യൂണിറ്റുകളായി. അതേസമയം ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ സൂപ്പര്‍ കാരിയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി, 2023 ജനുവരിയിലെ 4,019 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം വില്‍പ്പന 3,412 യൂണിറ്റിലെത്തി.

◾ജീവിതംകൊണ്ട് മുറിപ്പാടേറ്റവര്‍. സ്വന്തം നീതിക്കായി കലഹിച്ചവര്‍. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവര്‍. അങ്ങനെ ചിലരുണ്ട് നമുക്കിടയില്‍. അല്ല, നമ്മില്‍തന്നെയുമുണ്ട്. അന്തര്‍ലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങള്‍. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങള്‍. ആടിയുലയാതെ വളര്‍ന്നു പടര്‍ന്ന കൂറ്റന്‍ ഒറ്റമരങ്ങള്‍. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ശാഖികള്‍ നീട്ടി ഒരു കാടായി മാറിയവര്‍. താപമേറ്റും തണലും തണുപ്പും പകര്‍ന്ന ഒറ്റമരങ്ങളിലൂടെയൊരു സഞ്ചാരം. 'ഒറ്റമരക്കാട്'. പ്രേംസുജ ഇന്ദുമുഖി. ഗ്രീന്‍ ബുക്സ്. വില 247 രൂപ.

◾പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട് യുഎസില്‍ നിന്നും പുറത്തു വരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ പകരുന്ന 'കാന്‍ഡിഡ ഓറിസ്' ഫംഗല്‍ ബാധ വ്യാപകമാകുന്നുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വരുന്നത്. ഇത്തരമൊരു കേസ് ശ്രദ്ധയില്‍പ്പെടുന്നത് ജനുവരി ആദ്യമായാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെ തന്നെയാണ് ഈ രോഗം ഏറെ ബാധിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ അണുബാധ പിടിപെടും. ചെവിയിലോ, ചെറിയ മുറിവുകളുണ്ടായിട്ടുണ്ടെങ്കില്‍ അതിലോ, അതല്ലെങ്കില്‍ രക്തത്തിലാകെയോ തന്നെയാകാം ഈ അണുബാധ പിടിപെടാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല രോഗികളിലും ഈ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ഫംഗസ് ബാധയുള്ളയാള്‍ തൊട്ട പ്രതലങ്ങള്‍, ഉപയോഗിച്ച സാധനങ്ങള്‍ എല്ലാം രോഗം പടരാന്‍ കാരണമാകുമെന്നും പറയപ്പെടുന്നുണ്ട്. ചികിത്സയിലിരിക്കുന്ന രോഗികളുപയോഗിച്ച സാധനങ്ങളിലെല്ലാം ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ഫംഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രോഗമുള്ളവര്‍ മാറി താമസിക്കുകയെന്നത് നിര്‍ബന്ധമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
എന്തെല്ലാം ജോലികള്‍ ചെയ്തു. പക്ഷേ, തന്റെ ദാരിദ്ര്യത്തിന് പരിഹാരം കാണാനാകാതെ അവന്‍ സങ്കടപ്പെട്ടു. അടുത്ത ദേശത്ത് ദിവ്യനുണ്ടെന്നും അയാള്‍ തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വിശ്വസിച്ച് അവന്‍ യാത്രയ്ക്ക് തയ്യാറെടുപ്പ് നടത്തി. ഇതുകണ്ട് അവന്റെ അയല്‍ക്കാരന്‍ ഒരാവശ്യം അവനോട് പറഞ്ഞു: താന്‍ വളരെ നാളുകളായി നട്ടുവളര്‍ത്തുന്ന മാവ് കായ്ക്കുന്നില്ല. എന്തെങ്കിലും പരിഹാരം ദിവ്യനോട് ചോദിക്കണം. അവന്‍ കുറച്ച് കൂടി യാത്രചെയ്തപ്പോള്‍ വീണ്ടുമൊരാള്‍ തന്റെ ഒരാവശ്യംകൂടി അവനോട് പറഞ്ഞു: എന്റെ മകള്‍ക്ക് സംസാരശേഷിയില്ല. അവള്‍ എന്നിനി സംസാരിക്കുമെന്ന് ദിവ്യനോട് ചോദിക്കണം. അവന്‍ ദിവ്യന്റെ അടുത്തെത്തി. പക്ഷേ, ദിവ്യന്‍ അവന്റെ രണ്ടുചോദ്യങ്ങള്‍ക്കേ ഉത്തരം നല്‍കൂ എന്ന പറഞ്ഞു. അവന്‍ സ്വന്തം ആവശ്യം മാറ്റിവെച്ച് രണ്ടുപേരുടേയും ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വന്നു. ആദ്യത്തെയാളോട് പറഞ്ഞു: താങ്കളുടെ മരത്തിന് കീഴില്‍ നിധികുംഭമുണ്ട്. അത് പുറത്തെടുത്താല്‍ മരം കായ്ക്കും. അയാള്‍ അങ്ങിനെ ചെയ്തു. കിട്ടിയ നിധിയില്‍ പാതി അവന് നല്‍കി. ഉത്തരവുമായി അയാള്‍ രണ്ടാമന്റെയടുത്തെത്തി. അവന്‍പറഞ്ഞു: നിങ്ങളുടെ മകള്‍ ഒരു അവിവാഹിതനെ കാണുന്ന നിമിഷം സംസാരിക്കും. ഇതിനിടയില്‍ അവള്‍ പുറത്തിറങ്ങിവന്നു. അവനെ കണ്ടതും അവള്‍ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുത്തു. അങ്ങിനെ അവന്റെ ചോദ്യങ്ങള്‍ക്കും ഉത്തരമായി. നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ട് ആര്‍ക്കും തനിച്ച് ജീവിക്കാനാകില്ല. ആരെയും ഒഴിവാക്കാനുമാകില്ല. പരാശ്രയബോധത്തോടെയും പരസ്പരം ബന്ധിതമായും നമുക്ക് ജീവിക്കാന്‍ ശീലിക്കാം. അപ്പോള്‍ സമൂഹം ഉത്പാദനക്ഷമമാകും. ഒപ്പം ഓരോ വ്യക്തികളും - ശുഭദിനം.